കോവിഡ് 19: ട്രെയിനുകളിലും ബസുകളിലും പരിശോധന

post

കോട്ടയം: കോട്ടയത്തും ചങ്ങനാശേരിയിലും എത്തുന്ന ട്രെയിനുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ പ്രത്യക സംഘം യാത്രക്കാരെ നേരില്‍ കണ്ട് ആരോഗ്യ സ്ഥിതി വിലയിരുത്തിത്തുടങ്ങി. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ റെയില്‍വേ സ്റ്റേഷനുകളിലെ ഹെല്‍പ്പ് ഡെസ്‌കില്‍ പരിശോധനയ്ക്ക് വിധേയരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ദീര്‍ഘദൂര ബസുകളിലും പരിശോധനയുണ്ട്.

ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ 28 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.  റെയില്‍വേ സ്റ്റേഷനുകളില്‍ മൂന്നു ഷിഫ്റ്റുകളായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഒരു സമയം നാലു സംഘങ്ങളാണ് ഉണ്ടാവുക.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി

കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ബോധവത്കരണ പരിപാടി നടത്തി. ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പും സംയുക്തമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയോടനുബന്ധിച്ച് വൈദ്യപരിശോധനയും സംഘടിപ്പിച്ചിരുന്നു.

ഹെല്‍പ്പ് ഡെസ്‌കുകളില്‍ തെര്‍മല്‍  സ്‌ക്രീനിംഗ്  

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ഹെല്‍പ്പ് ഡെസ്‌കില്‍ പനി പരിശോധനയ്ക്കുള്ള തെര്‍മല്‍ സ്‌ക്രീനിംഗ് ഇന്നലെ ആരംഭിച്ചു. ശരീരത്തില്‍ സ്പര്‍ശിക്കാതെതന്നെ ഊഷ്മാവ് അളക്കാന്‍ കഴിയുമെന്നതാണ് ഇന്‍ഫ്രാ റെഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്റെ പ്രത്യേകത.

വിദേശ വിനോദസഞ്ചാരികള്‍ക്കും ഹോം ക്വാറന്റയിന്‍ 

വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ കുറഞ്ഞത് പതിനാലു ദിവസം ഹോം ക്വാറന്റയിനില്‍ കഴിയണം. താമസത്തിനായി ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലുകളില്‍ തങ്ങിയാല്‍ മതിയാകും.  ഇവര്‍ യാതൊരു കാരണവശാലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളും ജീവനക്കാരും ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.