മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ മികച്ച ഗവേഷണത്തിന് പുരസ്‌കാരം നൽകും

post

ഗവേഷണം ഏകോപിപ്പിക്കാൻ ഡി.എം.ഇ.യിൽ ഓഫീസ് സംവിധാനം

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം നൽകുന്നത് പരി​ഗണനയിൽ. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതല ഓഫീസ് ഡി.എം.ഇ.യിൽ ആരംഭിക്കും. സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) വിപുലീകരിക്കും. ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിളിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് തീരുമാനം.

10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കും. ഓരോ മെഡിക്കൽ കോളേജിനും 10 ലക്ഷം രൂപ വീതം ആകെ ഒരു കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയർ രോഗികൾക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മെഡിക്കൽ കോളേജുകളെ സെന്റർ ഓഫ് എക്സലൻസ് ആക്കുന്നതിനും മെഡിക്കൽ കോളേജുകളുടെ റേറ്റിംഗ് ഉയർത്തുന്നതിനുമുള്ള ഗ്യാപ് അനാലിസിസ് നടത്താനും മന്ത്രി നിർദേശം നൽകി.

ഓരോ മെഡിക്കൽ കോളേജിലും നടന്നുവരുന്ന നിർമ്മാണ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ഹൈഎൻഡ് ഉപകരണങ്ങൾ യഥാസമയം നന്നാക്കുന്നതിനും സർവീസ് ചെയ്യുന്നതിനും സംസ്ഥാനതല നിരീക്ഷണം ഉണ്ടാകണം. ഉപകരണങ്ങൾ കോടായാൽ കാലതാമസം കൂടാതെ പ്രവർത്തന സജ്ജമാക്കി സേവനം നൽകുന്നതിന് ഓരോ മെഡിക്കൽ കോളേജും പ്രത്യേകം ശ്രദ്ധിക്കണം.

മെഡിക്കൽ കോളേജുകളിൽ മെറ്റീരിയിൽ കളക്ഷൻ ഫെസിലിറ്റി പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണം ഫലപ്രദമായ രീതിയിൽ നടത്തണം. ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് രണ്ടാം ഘട്ടം ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പ്രവർത്തന പുരോഗതിയും മന്ത്രി വിലയിരുത്തി.