ദേശീയ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ആർപ്പുവിളി സംഘമായി മാറുന്നു

ദേശീയ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ആർപ്പുവിളി സംഘമായി മാറുന്നുവെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തോക്കിനും തുറുങ്കിനുമിടയിലുള്ള സ്വാതന്ത്ര്യമായി രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം മാറുന്നതായും മന്ത്രി പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് 'മാധ്യമം - പത്രപ്രവർത്തനം മാറുന്ന വാർത്താ ലോകം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ അട്ടിമറികൾക്കു പോലും സാധൂകരണം നൽകുന്ന നിലപാടാണു മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. പ്രധാന ദേശീയവിഷയങ്ങളിലേക്കു ജനശ്രദ്ധ എത്തിക്കാൻ സംസ്ഥാനത്തെ മാധ്യമങ്ങളും ജാഗ്രത കാണിക്കുന്നില്ല. പകരം പുരോഗമനപരമായ പല ആശയങ്ങളോടും എതിരു നിൽക്കുന്നതായും മന്ത്രി പറഞ്ഞു.
മാധ്യമ പ്രവർത്തനം പലപ്പോഴും ലെയ്സൺ വർക്കായി മാറുകയാണെന്ന് എഴുത്തുകാരനും ഓപ്പൺ മാസിക എക്സിക്യൂട്ടീവ് എഡിറ്ററുമായ എൻ.പി ഉല്ലേഖ് അഭിപ്രായപ്പെട്ടു.
'പരാജയപ്പെട്ട കമ്പോള ദൈവം’ പുസ്തകം പ്രകാശനം ചെയ്തു
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് രചിച്ച പരാജയപ്പെട്ട കമ്പോളദൈവം എന്ന പുസ്തകം പ്രകാശനം ചെയ്തു. രാമചന്ദ്രൻ പിള്ള പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. നവലിബറൽ സാമ്പത്തിക നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന പുസ്തകം കേരളം മുന്നോട്ടു വെയ്ക്കുന്ന ബദൽ വികസന മാതൃകകളും വിശദീകരിക്കുന്നു. മന്ത്രി എം. ബി. രാജേഷ് രചിച്ച മൂന്നാമത്തെ പുസ്തകമാണ് പരാജയപ്പെട്ട കമ്പോള ദൈവം. ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകർ.
'സാമാജികൻ സാക്ഷി' പ്രകാശനം ചെയ്തു
ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എഴുതിയ ‘സാമാജികൻ സാക്ഷി’ എന്ന പുസ്തകം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. പൊതുപ്രവർത്തനരംഗത്തും നിയമസഭാ സാമാജികൻ എന്ന നിലയിലുമുള്ള ഡോ.എൻ. ജയരാജിന്റെ കാഴ്ചകളും നിരീക്ഷണങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കർഷക സമരങ്ങളെക്കുറിച്ചും കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഡോൺ ബുക്‌സ് ആണ് പ്രസാധകർ. എം.എൽ.എമാരായ പി.കെ ബഷീർ, കുരുക്കോളി മൊയ്ദീൻ എന്നിവർ പങ്കെടുത്തു.