ദേശീയംഗീകാര പെരുമയിൽ 'സംരംഭക വർഷം' പദ്ധതി

post

സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി കേരളത്തിലെ സംരംഭക വർഷം പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്.

കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി നവംബർ ആയപ്പോൾ തന്നെ പദ്ധതി ലക്ഷ്യം പൂർത്തിയാക്കി. ഒരു വർഷം കൊണ്ട് നോടാൻ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി. പല മാനങ്ങൾ കൊണ്ട് ഇത് ഇന്ത്യയിൽ തന്നെ പുതു ചരിത്രമാണ്. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി ഈ പദ്ധതി സൃഷ്ടിച്ച റെക്കോഡുകൾ നിരവധിയുണ്ട്.

ഇപ്പോൾ ലഭിച്ച ദേശീയാംഗീകാരം ഇത്തരം പ്രത്യേകതകൾക്കാണ്. ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പു തന്നെ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടതെന്നത് ദേശീയ വിലയിരുത്തലിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ലക്ഷ്യം പൂർത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് 1,01,353 സംരംഭങ്ങൾ ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിൽ 6282 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,20,500 പേർക്ക് ഈ സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.

പദ്ധതി പ്രകാരമുള്ള പുതിയ കണക്ക് പ്രകാരം ഇതുവരെ 7261.54 കോടിയുടെ നിക്ഷേപങ്ങളാണ് ഉണ്ടായിരിക്കുന്നത്. 118509 സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടതിലൂടെ 2,56,140 തൊഴിലുകൾ സൃഷ്ടിക്കാനായി.

സംരംഭക വർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചു. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കി.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കി. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചു. സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചു നിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചു.