പിണ്ടിമനയിലെ തരിശുപാടങ്ങള്‍ കതിരണിയുന്നു

post

പിണ്ടിമന ഗ്രാമപഞ്ചായത്തിലെ തരിശുപാടങ്ങള്‍ കൃഷിയിടങ്ങളായി മാറുകയാണ്. ഒരു മാസത്തിനിടയില്‍ രണ്ട് ഹെക്ടറോളം തരിശു നിലങ്ങളിലാണ് നെല്‍കൃഷി ആരംഭിച്ചത്.

22 വര്‍ഷമായി തരിശായി കിടന്ന പഞ്ചായത്തിലെ എഴാം വാര്‍ഡിലെ മൂന്നേക്കര്‍ പാടശേഖരത്തിലാണ് കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കൃഷിയിറക്കിയത്. നെല്‍കൃഷിക്ക് പുറമെ കൂണ്‍ കൃഷിയും വ്യാപിപ്പിച്ചു വിവിധ തരത്തിലുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യവും ഇവിടുത്തെ കര്‍ഷകര്‍ക്കുണ്ട്.


12 വര്‍ഷം തരിശായി കിടന്ന അയിരൂര്‍പ്പാടം മേഖലയിലെ പാടങ്ങളും പച്ചപ്പിലേക്ക് തിരിച്ചെത്തുകയാണ്. കൃഷിഭവനില്‍ നിന്നും നല്‍കിയ മനുരത്ന നെല്‍വിത്താണ് ഇവിടെ കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്.


ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ തരിശ് കൃഷിക്ക് പ്രത്യേക പ്രോത്സാഹനമാണ് നല്‍കുന്നത്. വിത്ത്, നിലമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് പുറമെ മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും തരിശ് ഭൂമികള്‍ കണ്ടെത്തി വിവിധതരത്തിലുള്ള കൃഷികള്‍ ആരംഭിക്കുന്നതിനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.