ദേശീയതലത്തിൽ ആലപ്പുഴ നഗരസഭ പുരസ്‌കാര നിറവിൽ

post

ആലപ്പുഴ : ദേശീയ തലത്തിൽ തന്നെ ആലപ്പുഴ നഗരസഭ ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുപോലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടുത്തെ മാലിന്യ സംസ്‌കരണ രീതി പഠിക്കാനായി ഇവിടേക്ക് എത്തുന്നു. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ രാജ്യത്ത് ഒന്നാമതെത്തുകയും പ്രഥമ ഇന്ത്യൻ ശുചിത്വ ലീഗ് പുരസ്‌കാരം നേടുകയും ചെയ്ത് പെരുമായിലാണ് ആലപ്പുഴ നഗരസഭ. പുറമെ സ്വച്ഛ് സർവ്വേക്ഷനിൽ കേരളത്തിൽ 2018 മുതൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് നഗരസഭ. 2021ലെ സംസ്ഥാന സർക്കാരിന്റെ നവകേരള പുരസ്‌കാരം, 2021ൽ ചാത്തനാട് കോളനിയിൽ നിർമിച്ച ഡിവാട്‌സ് സംവീധാനത്തിന് സ്വച്ഛ് സർവ്വേക്ഷന്റെ ബെസ്റ്റ് ഇന്നോവേഷൻ അവാർഡ്, 2018 മുതൽ തുടർച്ചയായി പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അവാർഡ്, മികച്ച ഖരമാലിന്യ സംസ്‌കരണം നടത്തുന്ന നഗരത്തിനുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ പുരസ്‌കാരം എന്നിവയും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. യുണൈറ്റഡ് നേഷൻ എൻവയോൺമെന്റ് ഖരമാലിന്യ സംസ്‌കരണത്തിൽ അന്തർദേശീയ തലത്തിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി ആലപ്പുഴയെ തിരഞ്ഞെടുത്തു.


നഗരസഭയിലെ 52 വാർഡുകളിലെ ശുചിത്യം ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഒരുപോലെ സൂക്ഷിക്കുക എന്നത് വലിയ കടമ്പ തന്നെയാണ്. നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, സമ്പൂർണ്ണ ശുചിത്വ പദവി കൈവരിച്ച വാർഡുകൾ, ശുചിത്വ പദവികളികളിൽ നഗരസഭയോട് ചേർന്ന് പ്രവർത്തിക്കുന്ന കാൻ ആലപ്പി ടീം തുടങ്ങിയവരുടെ തുടർച്ചയായ പ്രവർത്തനങ്ങളാണ് നഗരസഭയയെ പുരസ്‌കാര നേട്ടത്തിന് അവസരമൊരുക്കിയത്.


ശുചിത്വ ആശയം ഉൾക്കൊണ്ടു പ്രവർത്തിച്ച ഒരു ജനതയുടെ നന്മയുടേയും സാംസ്‌കാരിക പച്ഛാത്തലത്തിന്റേയും പ്രതിഫലനമാണ് നഗരസഭയ്ക്ക് ലഭിച്ച ഓരോ പുരസ്‌കാരങ്ങളുമെന്ന് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് പറഞ്ഞു. നല്ലൊരു ശതമാനം ആളുകളും തങ്ങളുടെ മാലിന്യം സ്വന്തം ഉത്തരവാദിത്തമായി കാണുകയും വികേന്ദ്രീകൃത സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനോട് സഹകരിക്കുകയും ചെയ്യുന്നു.



ആലപ്പുഴ നഗരസഭയുടെ അഭിമാന പദ്ധതിയായ നിർമ്മല ഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതി, നഗര മാലിന്യത്തെ വികേന്ദ്രീകൃത സംസ്‌കരണ മാർഗ്ഗങ്ങളിലൂടെ സംസ്‌കരിച്ച് ജൈവ വളമാക്കി കൃഷിയ്ക്ക് ഉപയുക്തമാക്കുന്ന രീതി, പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയെ ഉപയോഗിച്ച് ശേഖരിച്ച്, തരം തിരിച്ച് സംസ്‌കരണത്തിനയക്കുന്ന രീതി, മാലിന്യ നിക്ഷേപമില്ലാത്ത വൃത്തിയുള്ള പാതയോരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ , സമ്പൂർണ്ണ ശുചിത്വ പദവിയിലേക്കുയരുന്ന നഗരം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആലപ്പുഴ നഗരസഭയ്ക്ക് ഈ പുരസ്‌കാരങ്ങൾ ലഭിച്ചത്.


ശുചിത്വ ക്യാമ്പയിൻ ആദ്യം ഓരോ വീടുകൾ വൃത്തിയാക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. തുടർന്ന് ഓരോ പ്രദേശം, ഓരോ വാർഡുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഓടകൾ വൃത്തിയാക്കി ഓരോ പ്രധാന സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും അതാതു പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളും രാത്രികളിൽ സ്‌ക്വാഡ് പ്രവർത്തങ്ങൾ ആരംഭിച്ചതോടുകൂടി റോഡുകളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ആളുകളിൽ അവസാനിച്ചു. നിർമ്മല ഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയിൽ കില യുടെ സഹായത്തോടെ കാൻ ആലപ്പി ഉദ്യോഗസ്ഥരും ചേർന്നു.ഓരോ വാർഡുകളും സമ്പൂർണ്ണ ശുചിത്വ പദവി കൈവരിച്ചു.


ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലായി 450 ഖരമാലിന്യ കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽ നിന്നായി ഹരിതകർമ സേന അംഗങ്ങൾ പ്ലാസ്റ്റിക് തുടർച്ചയായി ശേഖരിച്ചു വരുന്നുണ്ട്. നഗരസഭയ്ക്കായി 17 കളക്ഷൻ സെന്ററുകളാണ് നിലവിലുള്ളത്.


ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായി ശുചിത്വ മുദ്രാഗാനവും, നിർമ്മല ഭവനം നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഡോക്യുമെൻററികൾ,

ആലപ്പുഴ ബീച്ചിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകുന്ന മണൽ ശിൽപ്പം, ബീച്ചിൽ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച നീരാളി തുടങ്ങിയവയും പുരസ്‌കാര നേട്ടത്തിന് കാരണമായിട്ടുണ്ട്. ജില്ലാ ശുചിത്യമിഷൻ കോർഡിനേറ്റർ പി.വി.ജയകുമാരിയാണ് ജില്ലാതലത്തിൽ പരിപാടികൾക്ക് നേതൃത്വം നൽകുന്നത