മത്സരാവേശങ്ങള്‍ക്കൊരുങ്ങി കാരിക്കോട് ഗവ. യു.പി. സ്കൂളിലെ നീന്തല്‍ക്കുളം

മികച്ച നീന്തല്‍ താരങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കാരിക്കോട് ഗവ. യു.പി. സ്കൂളിൽ നിര്‍മിച്ച നീന്തല്‍ക്കുളത്തില്‍ മത്സരങ്ങളുടെ ആരവത്തിന് തുടക്കമാകുന്നു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന നീന്തല്‍ കുളം ശനിയാഴ്ച സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന മത്സരത്തോടെ സജീവമാകുന്നതിന്റെ ആവേശത്തിലാണ് കുട്ടികളും മുതിര്‍ന്നവരും.
പഞ്ചായത്തിന് അകത്തും പുറത്തുമുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി 25,50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, ബാക്ക് ട്രോക്ക് മത്സരങ്ങളും 4 X 25 മീറ്റര്‍ റിലേ നീന്തല്‍ മത്സരങ്ങളുമാണ് നടത്തുക. ഡിസംബര്‍ 17ന് (ശനി) നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ദേശീയ അന്തര്‍ദേശീയ നീന്തല്‍ താരം ലിയാന ഫാത്തിമ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രതീഷ് കെ. ദിവാകരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളാകും.
ഒരു കോടി 55 ലക്ഷം രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മുളന്തുരുത്തി പഞ്ചായത്ത് നീന്തല്‍ കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 25 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയുള്ള ആറു ട്രാക്കുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വസ്ത്രം മാറുന്നതിനും മറ്റും പ്രത്യേകം സൗകര്യങ്ങളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കുളത്തിന്റെ ഉദ്ഘാടനം നേരത്തെ തന്നെ കഴിഞ്ഞിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിസന്ധികള്‍ പരിഹരിച്ച നീന്തല്‍ക്കുളം സജീവമാക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കുളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണികളും സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഈ മാസം 31 വരെ സൗജന്യമായി ആസ്വദിക്കാന്‍ കഴിയുന്ന സൗകര്യത്തിന് പിന്നീട് ചെറിയ തുക ഈടാക്കും. അതേസമയം പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.