നൂറോളം ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ ദേശീയ സരസ് മേള

post

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറോളം പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയ ഇന്ത്യാ മേഗാ പ്ലേറ്റ് കുടുംബശ്രീ ദേശീയ സരസ് മേളയിൽ ഒരുക്കി. തദ്ദേശ സ്വയം ഭരണ-എക്സസൈ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സരസ് മേള ഉദ്ഘാടനം ചെയ്തു.

തലശ്ശേരി ദം ബിരിയാണി, ലക്ഷദ്വീപ് വാഴയില കിഴി ബിരിയാണി, ആന്ധ്ര ക്ഷത്രീയ ബിരിയാണി, ലക്‌നൗ ബിരിയാണി തുടങ്ങി വിവിധ ബിരിയാണികളും 20 വ്യത്യസ്ത തരം ദോശ വിഭവങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങളുമായാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഇന്ത്യാ മെഗാ പ്ലേറ്റ് ഒരുക്കുന്നത്. കചോരി, ദാല്‍ ബാട്ടി ചുറുക, വിവിധ തരം റൊട്ടികള്‍, മൊമോസ്, കോഴിക്കോട് നോമ്പ് തുറ വിഭവങ്ങള്‍ എന്നിങ്ങനെ വിവിധ തരം പലഹാരങ്ങളും ഫുഡ് കോര്‍ട്ടിന്റെ മെഗാ പ്ലേറ്റിലുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷ്യ വിഭവങ്ങള്‍ മേളയിലെ 25 സ്റ്റാളുകളിലുണ്ട്. വിവിധ ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും പരമ്പരാഗത വിഭവങ്ങളില്‍ ഫുഡ് എസന്‍സുകളോ, മറ്റു കൃത്രിമ കൂട്ടുകളോ ഉപയോഗിക്കുന്നില്ലെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു. ലൈവ് കിച്ചണുകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അസം, ആന്ധ്രാ പ്രദേശ്, ലക്ഷദ്വീപ്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങളാണ് ദേശീയ സരസ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.