മുഖ്യന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള നോര്‍ക്ക-യു.കെ കരിയര്‍ ഫെയറിന് തുടക്കം

post

മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള റിക്രൂട്ട്‌മെന്റ് ഫെയര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കുടിയേറ്റത്തിന്റെ പുതിയ ചവിട്ടുപടിയാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നോര്‍ക്ക-യുകെ റിക്രൂട്ട്മെന്റ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മൂവായിരത്തോളം തൊഴിലവസരങ്ങള്‍ ഇതുവഴി ഉറപ്പുവരുത്തും. പല ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ ആയിരത്തോളം പേരെ ഉള്‍പ്പെടുത്താനാകുമെന്നാണ് കരുതുന്നത്. യുകെയുമായി ഇന്ത്യയില്‍ നിന്ന് ആദ്യമായി ഏര്‍പ്പെടുന്ന കരാര്‍ എന്ന നിലയില്‍ ഇത് വളരെ പ്രാധാന്യമുള്ളത്. കൂടുതല്‍ മേഖലകളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളവുമായി ഇത്തരത്തിലൊരു കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്ന് നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ് പറഞ്ഞു. ഏറെ ക്രിയാത്മകമായി പങ്കാളിത്തമാണ് കരാറിലൂടെ സാധ്യമായത്. അറിവും തൊഴില്‍ നൈപുണ്യവും പരസ്പരം പങ്കിടാനുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.കെ കരിയര്‍ ഫെയര്‍ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായത്. ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് റിക്രൂട്ട്‌മെന്റ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നങ്ങനെ 13 മേഖലകളില്‍ നിന്നുളളവര്‍ക്കയാണ് റിക്രൂട്ട്മെന്റ്. ബ്രിട്ടനില്‍ നിന്നുളള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിരീക്ഷകരുടേയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ നടക്കുക. നോര്‍ക്ക റൂട്ട്സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

നാവിഗോ ഡെപ്പ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ് റിക്രൂട്ട്മെന്റ് നടപടികള്‍ സംബന്ധിച്ച് വിശദീകരിച്ചു. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്സ് ലീഡ് കാത്തി മാര്‍ഷല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


റിക്രൂട്ട്‌മെന്റിനായി 13,000 ത്തോളം അപേക്ഷകളാണ് നോര്‍ക്ക റൂട്ട്സില്‍ ലഭിച്ചത്. ഇവയില്‍ നിന്നും ഭാഷാപരിചയം, വിദ്യാഭ്യാസ യോഗ്യതയും മികവും, ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ആപ്പ് വഴിയുളള ഇംഗ്ലീഷ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയം എന്നിവയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിലേയ്ക്കുളള ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്.

21 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ നിശ്ചിത സ്ലോട്ടുകള്‍ തിരിച്ചാണ് ഓരോ മേഖലയില്‍ ഉള്‍പ്പെടുന്നവരുടേയും അഭിമുഖം നടക്കുക. ആദ്യ ദിനം സൈക്രാട്രിസ്റ്റ് ഡോക്ടര്‍മാര്‍, ജനറല്‍ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍ എന്നിവര്‍ക്കാണ് സ്ലോട്ടുകള്‍ . രണ്ടാം ദിനം വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കും, മൂന്നാം ദിനം ഡയറ്റീഷ്യന്‍, സ്പീച്ച് തെറാപ്പിസ്റ്റ്, മെന്റല്‍ ഹെല്‍ത്ത് നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, സീനിയര്‍ കെയറര്‍ തസ്തികകളിലേയ്ക്കും, നാലാം ദിനം ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സുമാര്‍ എന്നിവര്‍ക്കും, ആഞ്ചാം ദിനം നഴ്സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കുമുളള സ്ലോട്ടുകള്‍ പ്രകാരമാണ് റിക്രൂട്ട്മെന്റ് നടക്കുക.


കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ലണ്ടനില്‍ ഒപ്പുവെച്ചത്. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്സും യു.കെയിലെ എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ ഒന്നായ ഹമ്പര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്കഷെയര്‍ ഹെല്‍ത്ത് & കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്.