പെരുമ്പായിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ഡിജിറ്റൽ സർവേ കേരളത്തെ സുതാര്യമാക്കും: മന്ത്രി കെ. രാജൻ

കേരളത്തെ സുതാര്യമായി അടയാളപ്പെടുത്താൻ ഡിജിറ്റൽ സർവേ പൂർത്തിയാക്കണമെന്നു റവന്യൂ-ഭവന നിർമാണ വകുപ്പുമന്ത്രി അഡ്വ. കെ. രാജൻ. പരമ്പരാഗതമായ രീതിയിൽ റീസർവേ നടന്ന ഭൂമിയിലടക്കം റീസർവേ പൂർത്തിയാക്കും. റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു നടപ്പാക്കുന്ന റീസർവേ നാലുവർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമ്പായിക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും പട്ടയവിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിജിറ്റൽ റീസർവേ പൂർണമായി ജനസഹകരണത്തോടെ നടപ്പാക്കും. കരട് സർവേ പ്രസിദ്ധീകരിക്കുമ്പോൾ തന്നെ ആരുടെ ഭൂമി, എങ്ങനെയാണെന്നുള്ള വിവരങ്ങൾ ഓരോരുത്തരും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ ലഭ്യമാകും. ഭൂമി വാങ്ങുന്നവർക്കു തങ്ങളുടെ ഭൂമിയുടെ മുഴുവൻ ചരിത്രവും അറിയാൻ പറ്റുന്ന തരത്തിൽ രേഖകൾ ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാകും. ഭൂമി പോക്കുവരവിന് സജ്ജമാണോ എന്നു വാങ്ങുമ്പോൾ തന്നെ അറിയാനാകും.

കേരളത്തിലെ എല്ലാ വകുപ്പുകൾക്കും ആവശ്യമാകുന്ന രേഖകൾ നൽകുന്ന തരത്തിൽ ഡിജിറ്റൽ റീസർവേ സംസ്ഥാനത്തിന്റെ സമ്പത്താകും. ഈ സാഹചര്യത്തിലാണ് വില്ലേജോഫീസുകൾ സ്മാർട്ട് ആകേണ്ടതിന്റെ ആവശ്യകത പ്രസക്തമാകുന്നത്. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ മുഴുവൻ സ്മാർട്ടാക്കുകയാണ് സർക്കാർ ലക്ഷ്യം. റവന്യൂ വകുപ്പിൽ അപേക്ഷ നൽകിയതിന്റെ പിറ്റേന്നു തന്നെ പരിഹാരമുണ്ടാകുന്ന തരത്തിൽ വകുപ്പിന്റെ ആധുനീകരണമാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

വേളൂർ സ്വദേശി കെ. സരസമ്മ, തിരുവാർപ്പ് സ്വദേശി ടി.ആർ. മദൻലാൽ, വില്ലൂന്നി സ്വദേശി പി.സി. പ്രകാശൻ, അയ്മനം സ്വദേശി വി.എൻ. പ്രദീപ്, പുളിങ്കുന്ന് സ്വദേശി മണിയൻ കാണശേരി, പുലിക്കുട്ടിശേരി സ്വദേശി ഗീതാ ബാബു, തിരുവാർപ്പ് സ്വദേശി പി. സലികുമാർ എന്നിവർക്കുള്ള പട്ടയവവിതരണവും മന്ത്രി നിർവഹിച്ചു. ഓണംതുരുത്ത് വില്ലേജ് ഓഫീസിനുള്ള ഭൂമി കൈമാറ്റസമ്മതപത്രം റോയ്സ് ഏബ്രഹാമിൽനിന്നും അയർക്കുന്നം വില്ലേജ് ഓഫീസ് നിർമാണത്തിനുള്ള ഭൂമി കൈമാറ്റ സമ്മതപത്രം സെന്റ് സെബാസ്റ്റിയൻസ് പള്ളി ഭാരവാഹികളിൽനിന്നും മന്ത്രി ഏറ്റുവാങ്ങി.