പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചയില്‍ സജീവമായി വിദ്യാര്‍ഥികള്‍

post

മന്ത്രിയുടെ സാന്നിധ്യത്തില്‍ ''വിദ്യാര്‍ത്ഥികളെ പറയൂ'' സംസ്ഥാനതല ഉദ്ഘാടനം


നിറഞ്ഞ സദസ്സില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ സാന്നിധ്യത്തില്‍ പാഠ വിഷയങ്ങളില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് ആവേശത്തോടെ പറയുകയായിരുന്നു കാസർകോട് കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആദ്യമായി വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച '' വിദ്യാര്‍ഥികളെ പറയൂ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടംകുഴി സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മികച്ച നിലവാരം പുലര്‍ത്തിയ ചര്‍ച്ചയായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പറഞ്ഞ മന്ത്രി വിദ്യാര്‍ഥികളെ അഭിനന്ദിക്കാനും മറന്നില്ല.


ലഹരിവ്യാപനം കൂടിയ നിലവിലെ സാഹചര്യത്തില്‍ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അറിവുകള്ഡ പ്രൈമറി തലത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്ലസ്ടു വിദ്യാര്‍ഥി ആദിത്യ പറഞ്ഞത്. ലഹരിക്കെതിരായ ബോധവല്‍കരണം ഉള്‍പ്പെടുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആദിത്യ പറഞ്ഞു.മനുഷ്യന്റെ കടമകളെയും ഉത്തരവാദിത്തങ്ങളെ ബോധവല്‍കരിക്കുന്ന പാഠങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും നരബലി, ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ളവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന രീതിയിലുള്ള ശാസ്ത്ര പുസ്തകം വേണമെന്നുമായിരുന്നു ഡി.ആര്‍.ഫിദലിന്റെ അഭിപ്രായം. സ്‌കൂളുകളിലെ ഒരു ദിവസത്തെ പിരീയഡുകളുടെ എണ്ണം കുറച്ച് ദൈര്‍ഘ്യം ദൈര്‍ഘ്യം കൂട്ടണമെന്ന് വി സ്‌നേഹ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുട്ടികളുടെ എണ്ണം കൂടുതലാണെന്നും ക്ലാസുകളിലെ കുട്ടികളുടെ എണ്ണം 65ല്‍ താഴെ ആക്കണമെന്നും പ്ലസ് ടു വിദ്യാര്‍ഥി അതുല്യ പറഞ്ഞു. വിദ്യാര്‍ഥികളുടെ താല്‍പര്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ത്തികിന്റെ അഭിപ്രായം . ഉച്ചവരെ തിയറി ക്ലാസ് നല്‍കിയ ശേഷം ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പ്രായോഗിക പരിശിലനം നല്‍കണമെന്നും കാര്‍ത്തിക് പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ത്രീക്കും പുരുഷനുമൊപ്പം തുല്യപ്രാധാന്യമുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പാഠഭാഗങ്ങള്‍ വേണമെന്ന് പ്ലസ്ടു വിദ്യാര്‍ഥി അതുല്യ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന പാഠം ഉള്‍പ്പെടുത്തണമെന്നായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥി സാനിയ രാഗിന് പറയാനുണ്ടായിരുന്നത്.


വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്കുതകുന്ന രീതിയിലായിരിക്കും പാഠ്യപദ്ധതി പരിഷ്‌കരണമെന്നും കുട്ടികളോട് അഭിപ്രായം ചോദിച്ച് കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണം അദ്ഭുതം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, ഡി.ഡി.ഇ സി.കെ വാസു, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, പ്രിന്‍സിപ്പാള്‍ കെ.രത്‌നാകരന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.ഹാഷിം, തുടങ്ങിയവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ രാധാകൃഷ്ണന്‍ ചര്‍ച്ച നിയന്ത്രിച്ചു.