ഇൻഫ്ളുവൻസയ്ക്കെതിരെ ജാഗ്രത വേണം

post

ഇൻഫ്ളുവൻസ മാർഗരേഖ പാലിക്കണം


കോവിഡിനെതിരെ മാത്രമല്ല ഇൻഫ്ളുവൻസയ്ക്കെതിരേയും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇൻഫ്ളുവൻസയ്ക്ക് വേണ്ടിയുള്ള മാർഗരേഖ കർശനമായി പാലിക്കണം. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ് വരികയാണെങ്കിലും ഇൻഫ്ളുവൻസ കേസുകൾ കാണുന്നുണ്ട്. കോവിഡിന്റെയും ഇൻഫ്ളുവൻസയുടേയും രോഗ ലക്ഷണങ്ങൾ ഏതാണ്ട് സമാനമായതിനാൽ എല്ലാവരും ശ്രദ്ധിക്കണം. പനി, തൊണ്ടവേദന, ചുമ എന്നിവ വരുന്നത് കോവിഡും ഇൻഫ്ളുവൻസയും കൊണ്ടാകാം. ഈ സാഹചര്യത്തിൽ നേരത്തെ ഇത് തടയാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അടുത്തിടെ മാർഗരേഖ പുറത്തിറക്കിയിരുന്നു. മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ-തുമ്മൽ, വായൂ സഞ്ചാരമുള്ള മുറികൾ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും ഇൻഫ്ളുവൻസ കൂടുതൽ തീവ്രമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.


ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ


1. എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം


2. പ്രായമായവരും രോഗമുള്ളവരും നിർബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.


3. അടച്ചിട്ട മുറികൾ, മാർക്കറ്റുകൾ-കടകൾ പോലുള്ള തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത് കൃത്യമായും പാലിക്കണം.


4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.


5. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്.


6. ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.


7. പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കുക.


8. കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിർബന്ധമായും പ്രമേഹ പരിശോധന നടത്തണം.


9. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവർ ചികിത്സ തേടേണ്ടതാണ്.