സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്കാരം എത്തിച്ചത് സഹകരണ മേഖല: മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്കാരം എത്തിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൊതുമേഖല സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും വലിയ പ്രാധാന്യം നൽകി. അതിന്റെ ഭാഗമായി പൊതുമേഖലയും സഹകരണ മേഖലയും വലിയ രീതിയിൽ ശക്തിപ്പെട്ടു. ഇതിനായി ഒട്ടേറെ നടപടികൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വീകരിച്ചു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ പ്രസ്ഥാനങ്ങൾക്ക് വില്ലേജുകളിൽ കൂടുതൽ ശാഖകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യവസായം, വാണിജ്യം, ഉപഭോക്തൃ മേഖല തുടങ്ങിയ വിശാലമായ ശൃംഖല സഹകരണ മേഖലയുടേതായി കടന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ നടന്ന 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നടപടികൾ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്വീകരിച്ചുവെന്നും അദ്ദേഹത്തിന്റെ ജന്മദിനമായ ശിശുദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് നൂറുകോടിയിലധികം ജനങ്ങൾ സഹകരണമേഖലയെ ആശ്രയിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണ മേഖലയ്ക്ക് കൂടുതൽ ജനകീയ ബന്ധം ഉണ്ടായി. ഒരു സ്ഥാപനം ഏതെല്ലാം രീതിയിൽ ജനാഭിമുഖ്യമുള്ളതാണെന്നും അഴിമതി രഹിതമായി പ്രവർത്തിക്കുന്നുവെന്നതിനും ഉത്തമ ഉദാഹരണമാണ് സഹകരണ പ്രസ്ഥാനങ്ങൾ.
പ്രാരംഭദശയിൽ സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ഓരോ കൃഷിക്കാരുടേയും അടുത്തെത്തുന്ന പ്രവർത്തന രീതിയാണ് കൈക്കൊണ്ടത്. പിന്നീട് ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം എന്ന രീതിയിൽ മേഖല പടിപടിയായി ഉയർന്നു വന്നു. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം രൂപീകരിക്കുമ്പോൾ 3111 സംഘങ്ങളാണ് ഉണ്ടായിരുന്നത്. 66 വർഷം കൊണ്ട് അഞ്ചിരട്ടിയോളം വർധനവാണ് ഉണ്ടായത്. സഹകരണ മേഖലയുടെ ജനങ്ങളുമായുള്ള അഭേദ്യമായി ബന്ധം ഇതിലൂടെ വ്യക്തമാണ്. അപെക്‌സ്, ഫെഡറൽ, സെൻട്രൽ, പ്രൈമറി തലങ്ങളിൽ 77 തരം സംഘങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്കയാളുകളും ഇന്ന് സഹകരണമേഖലയിൽ അംഗങ്ങളാണ്.
അടുത്തകാലത്ത് വന്ന ബാങ്കിങ് റെഗുലേഷൻ ആക്ട് ഭേദഗതി സഹകരണ സംഘങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നേരെ ചുമത്തുന്ന നിയന്ത്രണങ്ങൾക്ക് സമാനമായ നിയന്ത്രണമാണ് ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളിലും ചുമത്തുന്നത്. കാർഷിക ബാങ്കുകൾക്ക് പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കാനുള്ള അവകാശം ഭേദഗതിയിലൂടെ നീക്കം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ഇൻകം ടാക്‌സ് പരിധിയിൽ ഉൾപ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റൊരു വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശരാശരി 10,000-ൽ അധികം അംഗങ്ങളുള്ള സഹകരണ സംഘങ്ങൾക്ക് ഒരുമാസം പിൻവലിക്കേണ്ടി വരുന്ന തുക വളരെ വലുതായിരിക്കും. ഇതിന് ആനുപാതികമായി ഭാരിച്ച തുക നികുതിയായി നൽകേണ്ടിവരും. സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പെൻഷനുകൾക്കുള്ള തുക പിൻവലിക്കുമ്പോൾ രണ്ട് ശതമാനം നികുതി നൽകേണ്ടതായി വരുന്നു. ഇത് സ്ഥാപനങ്ങളെ തകർച്ചയിലേക്ക് തള്ളിവിടുന്നതിന് കാരണമാകും. നിക്ഷേപ ഗ്യാരണ്ടി ബോർഡാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നവിധം കേന്ദ്രസർക്കാർ ഒരു സർക്കുലർ ഇറക്കിയിരുന്നു.
ചില പ്രത്യേക സംഘങ്ങൾക്ക് മാത്രമായി കേന്ദ്രസർക്കാറിന്റെ ധനസഹായങ്ങൾ ചുരുക്കുന്ന സ്ഥിതിയുമുണ്ട്. സഹകരണ മേഖലയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്ക ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. 2015 ൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ 17 ശതമാനം ആയിരുന്നു സഹകരണ മേഖലയുടെ പങ്ക്. ഇപ്പോൾ അത് 10 ശതമാനത്തിലേക്ക് താഴ്ന്നു. സഹകരണ മേഖലക്കെതിരെ സംഘടിതമായ നീക്കങ്ങളാണ് നടക്കുന്നത്. അതിനെതിരെ വലിയ ജാഗ്രത സമൂഹത്തിൽ ഉണ്ടാകണം. അതോടൊപ്പം മേഖലയെ അഴിമതി രഹിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അറിവ് നൽകുന്നതിനുള്ള പ്രചാരണ പരിപാടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപണിയിൽ സാധനങ്ങളുടെ വില ഉയരുമ്പോൾ അത് പിടിച്ചുനിർത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ മേഖല നടത്തി എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ. രാജ്യം വലിയ വിലക്കയറ്റം നേരിടുമ്പോൾ സംസ്ഥാനത്ത് അതില്ലാതെ പിടിച്ചുനിർത്തുന്നതിന് സർക്കാരിനൊപ്പം സഹകരണ മേഖല ബഹുമുഖമായി ഇടപെടൽ നടത്തി.
സഹകരണ വകുപ്പിന്റെ ഭവന നിർമ്മാണ പദ്ധതി കെയർ ഹോമിലൂടെ 2091 വീടുകൾ ഇതുവരെ നിർമ്മിച്ചു നൽകി. കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിന് വിദ്യാതരംഗിണി പദ്ധതിയിൽ 90 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ വായ്പക്കാർക്ക് ആശ്വാസകരമാകുന്ന മൊറട്ടോറിയം, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ നടപ്പാക്കി.
ദുർബല - പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സഹകരണ വകുപ്പ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ഭിന്നശേഷിക്കാർക്ക് സഹകരണം സൗഹൃദം പദ്ധതിയിൽ സഹകരണ ബാങ്കുകൾ മുഖേന 500 പേർക്ക് നാലു കോടി വായ്പ ലഭ്യമാക്കി. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളും വകുപ്പ് നടപ്പിലാക്കി. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം, അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ടർ ഫണ്ട് എന്നിവ നടപ്പിലാക്കി വരുന്നു. ഏകീകൃത ബ്രാൻഡിങിലൂടെ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തി വരുന്നു.
സംസ്ഥാനത്ത് എല്ലാ രംഗത്തും സഹകരണ മേഖല നിറഞ്ഞു നിൽക്കുകയാണ്. നിലവിൽ 16,255 സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 12,000 സംഘങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2026-ഓടെ 40 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനമാണ് സർക്കാർ മുന്നോട്ടുവച്ചത്. ഇതിൽ 20 ലക്ഷം തൊഴിലവസരം നൂതന സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടതാണ്. സഹകരണ മേഖലയിലൂടെ ഒരു ലക്ഷം തൊഴിൽ നേരിട്ട് നൽകുന്നു. കൂടാതെ ചെറുകിട-സൂക്ഷ്മ ഉത്പാദന മേഖലയിൽ കച്ചവടങ്ങൾക്ക് വായ്പ നൽകി. കൂടാതെ 56,279 തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.