എറണാകുളം മുരിക്കുംപാടത് ജലസംഭരണി ഒരുങ്ങുന്നു : 11 ലക്ഷം ലിറ്റർ സംഭരണ ശേഷി

post

ഗോശ്രീ ഇൻലാൻഡ് വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ  എളങ്കുന്നപ്പുഴ മുരിക്കുംപാടത്ത് കേരള വാട്ടർ അതോറിറ്റി നിർമിച്ച ജലസംഭരണിയുടെ ഉദ്ഘാടനത്തിനൊരുങ്ങി 


5.09 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന സംഭരണിയുടെ ശേഷി 11.80 ലക്ഷം ലിറ്ററാണ്. എളങ്കുന്നപ്പുഴ, കൊച്ചി കോർപറേഷൻ പരിധിയിലെ ഫോർട്ട്‌ വൈപ്പിൻ എന്നീ സ്ഥലങ്ങളിലേക്ക് ജലമെത്തിക്കുക എന്നതാണ് ജല സംഭരണിയുടെ ലക്ഷ്യം. പുതുവൈപ്പ് സംഭരണിയിൽ നിന്നാണ് മുരിക്കുംപാടത്തേക്ക് വെള്ളമെത്തിക്കുന്നത്.


ജിഡയുടെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, ഫോർട്ട്‌ വൈപ്പിൻ പ്രദേശങ്ങളിലെ ജലവിതരണം സുഗമമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് വാട്ടർ അതോറിറ്റി ആവിഷ്കരിച്ചിട്ടുള്ളത്. 56.85 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. നിലവിൽ മുരിക്കുംപാടത്തേയും മാലിപ്പുറത്തെയും ജലസംഭരണികളുടെ നിർമാണം പൂർത്തിയായി. മാലിപ്പുറത്ത് 13.80 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള സംഭരണിയാണ് നിർമിച്ചിട്ടുള്ളത്. ഞാറക്കലിൽ 17.90 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ആണ് വിഭാവനം ചെയ്തിട്ടുള്ളത്. 138276 പേർക്ക് ദിവസേന 150 ലിറ്റർ നിരക്കിൽ 26ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2041 വരെയുള്ള ജനസംഖ്യ വർധന കണക്കാക്കിയാണ് പദ്ധതി.