ജില്ലയിലെ സർക്കാർ ഓഫീസ് ഫയലുകൾ 100 ശതമാനവും മലയാളത്തിലാക്കും

ജില്ലയിലെ സർക്കാർ ഓഫീസ് ഫയലുകളിൽ നൂറ് ശതമാനവും മലയാള ഭാഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ മൃൺമയി ജോഷി പറഞ്ഞു. ഭൂരിഭാഗം ഓഫീസുകളിലും ഫയലുകൾ നൂറ് ശതമാനവും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും ഓഫീസുകളിൽ നൂറ് ശതമാനം എത്താനുള്ള സാഹചര്യത്തിലാണ് ക്രമീകരണങ്ങൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചത്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായും കൃത്യമായും ലഭ്യമാക്കാനാണ് മലയാള ഭാഷയ്ക്ക് പ്രാമുഖ്യം നൽകുന്നതെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തിൽ ജില്ലാ കലക്ടർ അറിയിച്ചു.
മലയാള ഭാഷ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലയാളഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ജില്ലയ്ക്ക് ലഭിച്ച ഭരണഭാഷ പുരസ്‌കാരം എല്ലാ ജില്ലാ വകുപ്പ് മേധാവികളുടെയും പ്രയത്‌നത്തിന്റെ ഫലമാണെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഭരണഭാഷാ പുരസ്‌കാരം നേടുന്നതിനായി പ്രയത്നിച്ച ജില്ലാ കലക്ടർക്ക് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കൃഷ്ണകുമാർ ഉപഹാരം നൽകി ആദരിച്ചു.
ഭരണപരിഷ്‌കാര സേവനാവകാശ നിയമ പ്രകാരം എല്ലാവർക്കും മലയാളത്തിൽ മറുപടി ലഭിക്കാൻ അർഹതയുണ്ടെന്നും അല്ലാത്തപക്ഷം 30 ദിവസത്തിനകം സർക്കാറിന്റെ ഔദ്യോഗിക ഭാഷാ വിഭാഗവുമായി ബന്ധപ്പെട്ട് പരാതി നൽകാമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പറഞ്ഞു. മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് ജീവനക്കാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാൻ ഐ.എം.ജി-കില എന്നിവയുമായി സഹകരിച്ച് പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ സർക്കാർ സ്വീകരിക്കുന്നുണ്ട്.
സാങ്കേതിക പദങ്ങൾ ഉപയോഗിക്കേണ്ടി വരുന്ന വകുപ്പുകൾക്ക് 'പദ സ്വീകാര്യ നയം' ഉപയോഗിച്ച് ഉചിതമായ വാക്കുകൾ ഉപയോഗിക്കാം. ചരക്ക് സേവന നികുതി വകുപ്പ് കൈകാര്യം ചെയ്യുന്ന ഔദ്യോഗിക പോർട്ടൽ ഇംഗ്ലീഷിലാണെന്നും ഇത് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ഇതര സംസ്ഥാനങ്ങൾ, മറ്റ് രാജ്യങ്ങൾ, ഹൈക്കോടതി-സുപ്രീംകോടതി, ആക്ട്, റൂൾ, ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലുള്ളവർ എന്നിവർക്കുള്ള മറുപടികൾക്ക് മാത്രമാണ് സർക്കാർ ഓഫീസുകളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാവൂവെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.
ഭരണഭാഷാ പുരസ്‌കാരമായി ജില്ലയ്ക്ക് ലഭിച്ച 20,000 രൂപ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ അജയന് ജില്ലാ കലക്ടർ കൈമാറി. ജില്ലയിലെ ഭരണഭാഷാ പുരസ്‌കാരത്തിനായി പ്രയത്‌നിച്ച ഏല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കലക്ടർ പ്രശംസ പത്രം വിതരണം ചെയ്തു. പുരസ്‌കാരത്തിനായി പ്രയത്‌നിച്ച ജില്ലാ കലക്ടറുടെ ഓഫീസിലെ ജീവനക്കാർക്ക് ജില്ലാ കലക്ടറും ഡെപ്യൂട്ടി സെക്രട്ടറിയും അംഗീകാരപത്രം വിതരണം ചെയ്തു.