രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ ബോട്ട് ആദിത്യയുടെ പ്രവര്‍ത്തനം ലാഭത്തില്‍

post

എറണാകുളം : രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ടായ 'ആദിത്യ' സര്‍വ്വീസ് ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2017 ജനുവരിയില്‍ വൈക്കം ജെട്ടി മുതല്‍ തവണക്കടവ് വരെയുള്ള 3 കിലോ മീറ്റര്‍ ദൂരത്തില്‍ ദിവസം 22 ട്രിപ്പുമായി സര്‍വ്വീസ് ആരംഭിച്ചതാണ് 'ആദിത്യ'. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ഇന്ധന ഉപയോഗം ലാഭിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് 'ആദിത്യ'യിലുടെ സംസ്ഥാന ജലഗതാഗത വകുപ്പ് സാക്ഷാത്കരിച്ചത്.മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10 ലക്ഷത്തിലധികം യാത്രക്കാരുമായി 70000 ത്തിലേറെ കിലോ മീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു. ഡീസല്‍ ബോട്ടുമായി താരതാമ്യം ചെയ്യുമ്പോള്‍ അതുവഴി ഒരു ലക്ഷത്തിലധികം ലിറ്റര്‍ ഡീസല്‍ ലഭിക്കുകയും, ഡീസല്‍ ബോട്ടാണെങ്കില്‍ പുറന്തള്ളുമായിരുന്ന 280 ടണ്ണോളം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുന്നത് ഒഴിവാക്കാനും ആദിത്യയ്ക്ക് സാധിച്ചു. ഫലത്തില്‍ 75 ലക്ഷത്തോളം രൂപ ലാഭിക്കുകയും ചെയ്തു.

 2017ല്‍ സര്‍വ്വീസ് ആരംഭിച്ച ആദിത്യയും അതേ മാതൃകയിലുള്ള മറ്റൊരു ഡീസല്‍ ഫെറിയും താരതാമ്യം ചെയ്യുമ്പോള്‍, ആദിത്യയുടെ അധികച്ചെലവ്് ഈ വര്‍ഷത്തോടുകൂടി അവസാനിച്ച് അതിന്റെ പ്രവര്‍ത്തനം ലാഭകരമായിട്ടുണ്ട്. വര്‍ഷത്തില്‍ ശരാശരി 25 ലക്ഷം രൂപയിലധികമാണ് ഡീസലിന്റെയും മറ്റ് ഓയിലുകളുടെയും ഉപയോഗം ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന ലാഭം.ലാഭകരമായ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നും സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലത്തിനിടയില്‍ ബോട്ട് സന്ദര്‍ശിക്കുകയും സമാന മാതൃക തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സൗരബോട്ടുകള്‍ വെള്ളത്തിലിറക്കാനാണ് ജലഗതാഗത വകുപ്പിന്റെ തീരുമാനം. രാജ്യത്തെ ആദ്യ സോളാര്‍ ക്രൂയിസും ഇതോടൊപ്പം നിര്‍മ്മിക്കുന്നുണ്ട്. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ദവും യാത്രക്കാര്‍ക്ക് ഒരു പുതിയ അനുഭവവുമാണ് ആദിത്യ നല്‍കുന്നത്. സൗരോര്‍ജ്ജം, ഗ്രിഡ് ഊര്‍ജ്ജം എന്നീ വൈദ്യുതോര്‍ജ്ജത്തിന്റെ രണ്ട് ഉറവിടങ്ങളാണ് ബോട്ടില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

വീഡിയോ കാണാം.