10 ദിനങ്ങള്‍, 1000 പരിശീലന കേന്ദ്രങ്ങള്‍, വണ്‍ മില്യണ്‍ ഗോളുകള്‍

post

ക്യാംപെയിന് 11ന് തുടക്കമാകും

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തോടൊപ്പം പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയിന് നവംബര്‍ 11ന് തുടക്കമാകും. നവംബര്‍ 11 മുതല്‍ 20 വരെ 10 ദിവസങ്ങളിലായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ക്യാംപെയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കും. 1000 പരിശീലന കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂര്‍ വീതമാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളില്‍ നിന്നായി ഒരു ലക്ഷം കുട്ടികള്‍ക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍-വിവിധ കായിക വികസന സംഘടനകള്‍-യൂത്ത് ക്ലബ്ബുകള്‍-റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് സന്ദേശം എത്തിക്കുക, ഫുട്‌ബോളില്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നല്‍കുക, മികവ് പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 20ന് ഖത്തറില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിനു തുടക്കമാകുമ്പോള്‍ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ ആയിരം പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോള്‍ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോര്‍ ചെയ്യപ്പെടും. നവംബര്‍ 20 നും 21 നും ക്യാംപെയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേര്‍ന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്യും.

20ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെയും 21ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെയുമാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്യുക. 10 ലക്ഷം ഗോളുകള്‍ നേടിക്കൊണ്ട് വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയിന്റെ ആദ്യഘട്ടം സമാപിക്കും. 1000 സെന്ററുകള്‍ക്കു പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കായിക അക്കാദമികള്‍, ക്ലബ്ബുകള്‍, വിദ്യാലയങ്ങള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ ക്യാംപെയ്‌നില്‍ ഉള്‍പ്പെടുത്തും.

ജില്ലയില്‍ 71 പരിശീലന കേന്ദ്രങ്ങള്‍ സജ്ജമാക്കും

ജില്ലയില്‍ 71ഓളം പരിശീലന കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. ഓരോ ജില്ലയിലും സന്തോഷ് ട്രോഫി താരങ്ങളാണ് ക്യാംപെയിന്‍ അംബാസിഡര്‍മാരാകുക. ജില്ലയില്‍ സന്തോഷ് ട്രോഫി താരം അബ്ദുല്‍ ഹക്കീമാണ് ക്യാംപെയിന്‍ അംബാസിഡര്‍. അംബാസിഡര്‍മാര്‍ ക്യാപെയിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സേ നോ ടൂ ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാംപെയ്‌നും വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയ്‌നൊപ്പം പരമാവധി പ്രചാരണം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ- കായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04912505100