പി.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ വിവിധ ഭരണഭാഷാ വാരാഘോഷ പരിപാടികൾ നടന്നു

മലയാള ഭാഷയുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കണം: ജില്ലാ കലക്ടർ
മലയാള ഭാഷയുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്‌കാരമാണെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി പറഞ്ഞു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രനഗർ ഭാരത് മാതാ ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ച് നടത്തിയ ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.
ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷയിലല്ല നമ്മൾ സ്വപ്നം കാണുന്നത്. സ്വപനം കാണുന്നത് മാതൃഭാഷയിലാണ്. മാതൃഭാഷ എന്നും സംരക്ഷിക്കപ്പെടണം. സ്വാതന്ത്ര്യത്തിന് ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്നത് ആളുകൾക്ക് ആശയനിവിനയത്തിനുള്ള സൗകര്യത്തിനായും ഭരണസംവിധാനത്തെ കൂടുതൽ അറിയാനുമാണ്. ഭാഷയോടൊപ്പം പ്രധാന്യമുള്ളതാണ് സാഹിത്യവും. ഭാഷയെ അടുത്തറിയാൻ സഹായിക്കുന്നത് സാഹിത്യമാണ്. കേരളീയരുടെ പൊതുവായ ഭാഷ മലയാളമാണെങ്കിലും ഓരോ സ്ഥലത്തും വ്യത്യസ്ത ഭാഷാശൈലികളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം സംരക്ഷിക്കപ്പെടണം. മാതൃഭാഷയെ കൂടുതൽ മനസ്സിലാക്കുന്നതിനും അതിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനുമായാണ് ഭരണരംഗത്ത് ഉൾപ്പെടെ മലയാളം ഉപയോഗിക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു. ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസ് മുഖ്യാതിഥിയായി.
അരങ്ങ് ഉണർത്തി ഓട്ടൻതുള്ളലും സംഘനൃത്തവും
ഭരണഭാഷാ വാരാഘോഷ പരിപാടിയിൽ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം അധ്യാപിക കൂടിയായ കലാമണ്ഡലം വിനീതയും സംഘവും കല്യാണസൗഗന്ധികം വിഷയമാക്കി അവതരിപ്പിച്ച ഓട്ടൻതുള്ളലും മലയാളത്തിന്റെ പ്രിയകവി വള്ളത്തോൾ നാരായണ മേനോന്റെ എന്റെ ഗുരുനാഥൻ കവിതയുടെ നൃത്താവിഷ്‌കാരവുമായി മേഴ്സി കോളെജിലെ വിദ്യാർത്ഥിനികളുടെ സംഘനൃത്തവും അരങ്ങുണർത്തി.
ഓട്ടൻതുള്ളലിൽ കലാമണ്ഡലം വിന്ദുജ മേനോൻ പിൻപാട്ടും ആർ.എൽ.വി പ്രശാന്ത് മൃദംഗവും വായിച്ചു. ഒന്നാം വർഷ ബി.എ എക്കണോമിക്സിലെ ആർ. നന്ദന, എസ്. ശ്രുതി, ബി.കോം ഫിനാൻസിലെ സ്വാതി സുരേഷ്, വൈഷ്ണവി മേനോൻ, ശ്രീലക്ഷ്മി നായർ, കെ.ഡി. ദീപിക എന്നിവരാണ് ഗാന്ധിജിയെ ആദരിച്ചു കൊണ്ടുള്ള വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയുടെ നൃത്താവിഷ്‌കാരം നടത്തിയത്.