കല്ലറയിലെ പാടശേഖരങ്ങളിൽ ഇനി സോളാർ പാനലെത്തും

post

-കാർഷിക മേഖലയിൽ പുത്തൻ പരീക്ഷണവുമായി കല്ലറ കൃഷിഭവൻ


കോട്ടയം: കല്ലറയിലെ പാടശേഖരങ്ങളിൽ സൗരോർജം എത്തുന്നു. നെൽകൃഷിക്ക് വെള്ളം നിയന്ത്രിക്കുന്നതിനായി പാടശേഖരങ്ങളിൽ പെട്ടിയും പറയും പ്രവർത്തിപ്പിക്കുന്നതിന് ഇനി സൗരോർജം ഉപയോഗിക്കുന്നതിനുള്ള സാധ്യത പഠനം നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പാടശേഖരങ്ങളിൽ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്. കൃഷിയാവശ്യം കഴിഞ്ഞു ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്.ഇ.ബി. സ്വീകരിക്കും. വൈദ്യുതി തടസം ഇല്ലാതെ സോളാർ പാനൽ സംവിധാനത്തിലൂടെ വൈദ്യുതി ഉപയോഗപ്പെടുത്താൻ പുതിയ പദ്ധതിയിലൂടെ കഴിയും.

'പ്രധാനമന്ത്രി കുസും' പദ്ധതിയുടെ 30 ശതമാനം കേന്ദ്രസർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും ബാക്കിവരുന്ന 40 ശതമാനം സംസ്ഥാന സർക്കാർ നബാർഡ് വഴിയും ലഭ്യമാക്കും. പദ്ധതി നടത്തിപ്പിന്റെ ചുമതല അനെർട്ടിനാണ്. കല്ലറ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ സൗരോർജ പാനൽ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യഘട്ട അവലോകനയോഗം അനെർട്ട് പ്രതിനിധികളുമായി കൃഷിഭവനിൽ നടന്നു. കർഷകരുടെയും മറ്റും സംശയ നിവാരണത്തിനും പദ്ധതി വിശദീകരണത്തിനുമായി പഞ്ചായത്തിലെ കൃഷിഭവൻ പരിധിയിലെ മുഴുവൻ പാടശേഖര സമിതി ഭാരവാഹികളുടെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗങ്ങളുടെയും യോഗം ചേരും. വിവിധ പാടശേഖരങ്ങളിൽ സാധ്യതാപഠനവും നടത്തി.