പട്ടിത്താനം ബൈപ്പാസ് ഉദ്ഘാടനം നവം3ന്

നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-മണർകാട് ബൈപ്പാസ് റോഡ് നവംബർ 3ന് നാടിനു സമർപ്പിക്കും. ഏറ്റുമാനൂർ പാറകണ്ടം ജങ്ഷനിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർഹിക്കും. സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും.
എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് ദേശീയപാത 183ൽ മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടം കൂടി പൂർത്തിയായതതോടെയാണ് ബൈപാസ് പൂർണതോതിൽ സജ്ജമായത്. മൂന്നാംഘട്ടത്തിന് 12.60 കോടി രൂപയാണ് ചെലവ്. മണർകാട്-പൂവത്തുംമൂട് വരെയുള്ള ഒന്നാംഘട്ടം 2016 ലും പൂവത്തുംമൂട് മുതൽ ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ പാറകണ്ടം ജംഗ്ഷൻ വരെയുള്ള ഭാഗം 2020ലും പൂർത്തീകരിച്ചിരുന്നു.
തുടർന്നുള്ള പ്രവർത്തനങ്ങൾ സ്ഥലമെറ്റെടുപ്പ് നടപടികൾക്ക് ശേഷം 2020 ഓഗസ്റ്റിൽ ആരംഭിച്ചെങ്കിലും ഏറ്റെടുത്ത സ്ഥലങ്ങളിലെ വൃക്ഷങ്ങൾ, കെട്ടിടങ്ങൾ, വസ്തുവകകൾ തുടങ്ങിയവ നീക്കം ചെയ്ത് 2021ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയും സ്ഥലം വിട്ടുകിട്ടുന്നതിലുള്ള നിയമ തടസങ്ങളും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് നിർമാണം പൂർത്തീകരിച്ചത്.
സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ എല്ലാ മാസവും നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രിയുടെ ഇടപെടലിലൂടെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ളവയ്ക്ക് വേഗം കൂടി. ബൈപ്പാസ് നിർമാണം പൂർത്തിയായതോടെ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരമടക്കം തെക്കൻ ജില്ലകളിലേയ്ക്ക് കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ എളുപ്പത്തിൽ എത്തിച്ചേരാം.എം.സി. റോഡിൽ നിന്ന് ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിലേക്ക് ഏറ്റുമാനൂർ നഗരം ചുറ്റാതെ പോകാനാകും.
1.80 കിലോമീറ്റർ നീളത്തിൽ ശരാശരി 16 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ ശരാശരി കാരിജ് വേ നിർമിച്ചാണ് പട്ടിത്താനം- പാറകണ്ടം ഭാഗത്തെ ബൈപാസ് റോഡ് നിർമാണം പൂർത്തീകരിച്ചത്. ഏറ്റെടുത്ത ഭൂമിയിലൂടെ ഒഴുകിയിരുന്ന തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഒമ്പത് കലുങ്കുകളും അരികുചാലുകളും നിർമ്മിച്ചു. ഇരുവശവും സംരക്ഷണ ഭിത്തി നിർമിച്ച് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തികൾ നടന്നു വരികയാണ്.
തിരക്കേറിയ പാറകണ്ടം - തവളക്കുഴി ജങ്ഷനുകളിൽ കെൽട്രോൺ മുഖാന്തരം 17 ലക്ഷം രൂപ ചെലവിൽ സോളാർ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ജില്ലാ റോഡ് സുരക്ഷ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പാറകണ്ടം- പട്ടിത്താനം ജങ്ഷനുകളിൽ ട്രാഫിക് ഐലന്റുകൾ സ്ഥാപിക്കുന്നതിനായുള്ള പഠനം നടത്തുന്നതിന് നാറ്റ് പാക്കിന്റെ സേവനവും തേടിയിട്ടുണ്ട്.