കോവിഡ് 19: പ്രതിരോധ മാതൃക മനസിലാക്കാന്‍ തെലങ്കാന പ്രതിനിധി സംഘം കേരളത്തില്‍

post

*ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തി

*കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സംഘം

*ഒഡീഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളും കേരളവുമായി ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാനും തെലങ്കാന സര്‍ക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി സംഘം ചര്‍ച്ച നടത്തി. കോവിഡ് 19 തടയാന്‍ കേരള മാതൃക പിന്തുടരാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനുള്ള സൗകര്യങ്ങള്‍ സംഘത്തിന്  ഒരുക്കിയിട്ടുണ്ട്.
കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് മൂന്ന് പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും മറ്റുള്ളവരിലേക്ക് പകരാതെ കോവിഡ് 19 രോഗം തടയാനായതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാണ് രോഗത്തെ പ്രതിരോധിച്ചത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും തുറന്നു. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കി. ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കി. സംശയ ദൂരീകരണത്തിനായി കോള്‍സെന്റര്‍ സ്ഥാപിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടു. മാധ്യമങ്ങളുടെ ശക്തമായ പിന്തുണയാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ മന്ത്രിയും ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിന് വിവരിച്ചു കൊടുത്തു. തെലുങ്കാനയ്ക്ക് പിന്നാലെ ഒഡീഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കോവിഡ് 19 നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല, ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരാശങ്കയും വേണ്ട. ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട സാഹചര്യമില്ല. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആള്‍ക്കൂട്ടത്തില്‍ പോകരുതെന്ന നിര്‍ദേശമേയുള്ളൂ. അതാണ് അവര്‍ക്കും സമൂഹത്തിനും നല്ലതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തെലുങ്കാന ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മീഷണര്‍ ബി. സന്തോഷ് പറഞ്ഞു. മൂന്ന്് പോസിറ്റീവ് കേസുണ്ടായിട്ടും ഒരാളിലും വ്യാപിക്കാതെ രോഗം തടയാനായി. തെലുങ്കാനയിലും മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളാണ് പിന്തുടരുന്നത്. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പിന്തുടരുന്നതെങ്കിലും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പാഠമാണ്. അതിനാലാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്. കേരള പ്രതിരോധ മാതൃകയുടെ റിപ്പോര്‍ട്ട് തെലുങ്കാന ആരോഗ്യ മന്ത്രിക്ക് നല്‍കുമെന്നും സംഘം വ്യക്തമാക്കി.
ജി.എച്ച്.എം.സി. അഡീഷണല്‍ കമ്മീഷണര്‍ സന്തോഷ്, ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. മഹ്ബൂഖന്‍, ഗാന്ധി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ശ്രാവ കുമാര്‍, ഹൈദരാബാദ് ഡിസ്ട്രിക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വെങ്കിടി, തെലുങ്കാന എന്‍.എച്ച്.എം. ഡോ. രഘു എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് സിംഗ് ഖോസ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.