ലഹരിയല്ല ജീവിതമാണ് ഉന്മാദമെന്ന പ്രഖ്യാപനവുമായി കോട്ടയം നഗരം

ലഹരിയല്ല ജീവിതമാണ് ഉന്മാദമെന്നു പാടിയും ആടിയും ഉറക്കെപ്പറഞ്ഞ് കോട്ടയത്തിന്റെ യുവത. നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള യുവത്വത്തിന്റെ ആവേശത്തിലൂടെ മൂന്നരമണിക്കൂറിലേറെ ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ നാടൊരുമിച്ചു. അധ്യാപകരും വിദ്യാർഥികളും സർക്കാർ ജീവനക്കാരും സംഘടനകളും നിറഞ്ഞുനിന്ന 'ലഹരിയില്ലാതെരുവ്' നഗരസന്ധ്യയിൽ അവിസ്മരണീയ അനുഭവമായി.
ആവേശത്തിരയിളക്കിയ പാട്ടിനൊപ്പം ചടുലമായ ചുവടുകളോടെ ഫ്ളാഷ്മോബ്, കേരളത്തനിമയും മെയ്‌വഴക്കവും ഒത്തു ചേർന്ന് കളരിപ്പയറ്റ്, മൈമുകൾ, തെരുവുനാടകം, ചിത്രരചന, ഗാനാലാപനം, കവിതചൊല്ലൽ, കഥപറയൽ എന്നിങ്ങനെ കലാ-സാഹിത്യ, കായിക പരിപാടികളുമായി ശാസ്ത്രീ റോഡിൽ ഇന്നലെ വൈകിട്ട് മൂന്നുമണി മുതൽ നിറഞ്ഞുനിൽക്കുകയായിരുന്നു 'ലഹരിയില്ലാതെരുവ്.'
ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാഭരണകൂടം 'ലഹരിയില്ലാ തെരുവ്' നഗരഹൃദയത്തിൽ സംഘടിപ്പിച്ചത്. വൈകിട്ട് 6.45നാണ് പരിപാടി സമാപിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്ത് തെരുവിൽ ഇത്രയും വിപുലമായ പരിപാടി സംഘടിപ്പിച്ചത്.
മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പം അധ്യാപകർ, വിദ്യാർഥികൾ, പ്രൊഫഷണൽ കോളജുകൾ, ഐ.ടി.ഐകൾ, ടി.ടി.ഐകൾ, കലാ-സംസ്‌കാരിക സംഘടനകൾ മഹാത്മാഗാന്ധി സർവകലാശാല ജീവനക്കാർ, സർവകലാശാല ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, ജീവനക്കാരുടെ സംഘടനകൾ, ഗസറ്റഡ് ഓഫീസർമാരുടെ സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ലഹരിക്കെതിരേയുള്ള മനുഷ്യച്ചങ്ങലയിൽ പങ്കാളിയായി.
എക്സൈസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സ്പോർട്സ് കൗൺസിൽ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, കുടുംബശ്രീ, എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, കോട്ടയം നഗരസഭ, എം.ജി. സർവകലാശാല, ഫോക്‌ലോർ അക്കാദമി തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.