കരിക്കുലം പരിഷ്‌ക്കരണത്തിന് പൊതു മാർഗരേഖ

മോഡൽ കരിക്കുലം ഫ്രെയിംവർക്ക് രൂപീകരിക്കും: മന്ത്രി ബിന്ദു
സർവ്വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡൽ കരിക്കുലം ഫ്രെയിം വർക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച രണ്ടു ദിവസത്തെ കൊളോക്വിയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വിദ്യാർഥികളുടെ അവകാശപത്രിക ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും. വിദ്യാർഥികൾ, അധ്യാപക -അനധ്യാപകർ എന്നിവർക്ക് സ്വതന്ത്രമായി, നിർഭയമായി കാര്യങ്ങൾ ചെയ്യാൻ സർഗാത്മകമായ രീതിയിൽ കലാലയങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നത് സജീവ പരിഗണയിലാണ്. വിദ്യാർഥികളുടെ അഭിരുചികൾക്കനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി സ്‌കിൽ കോഴ്‌സുകൾ, ഫൗണ്ടേഷൻ കോഴ്‌സുകൾ, തൊഴിൽ പരിശീലനത്തിനുള്ള ഇന്റേൺഷിപ് എന്നിവ നാലുവർഷ ബിരുദ കോഴ്‌സുകളിൽ ഉണ്ടാകും.
പ്ലേസ്‌മെന്റ് സെല്ലുകൾ സ്ഥാപനതലത്തിൽ ശക്തിപ്പെടുത്തും. കലാലയങ്ങളിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാലയങ്ങളിലും പരാതിപരിഹാര സെൽ രൂപീകരിക്കും. JRF, SRF ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നൽകുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാർത്ഥികൾക്ക് സെമിനാറുകളിൽ പങ്കെടുക്കാനായി യാത്രാ ഗ്രാന്റുകൾ അനുവദിക്കും.
ഇന്റഗ്രേറ്റഡ് PhD കോഴ്‌സുകൾ ആരംഭിക്കും. ഗവേഷണ വിദ്യാർഥികൾക്ക് അക്കാദമിക് രചനയിൽ ആവശ്യമായ വിദഗ്ധ പരിശീലനം നൽകും. ഗവേഷണ വിദ്യാർത്ഥികൾക്ക് ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് നൽകുന്നത് ആലോചിക്കും. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ 50 കോളേജുകളിൽ പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തം പൂർണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചു വരികയാണ്. സർവ്വകലാശാലകളുടെ ഭരണസംവിധാനത്തിൽ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോർട്ടുകളിൽ നിർദേശിച്ച എല്ലാ കാര്യങ്ങളും അതേപടി നടപ്പാക്കില്ലെന്നും പ്രയോഗികതയുടെയും സർക്കാരിന്റെ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ കൈകൊള്ളുകയെന്നും മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി.
കൊളോക്വിയത്തിൽ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനുകൾ സമർപ്പിച്ച മൂന്ന് റിപ്പോർട്ടുകളിൻമേൽ സജീവ ചർച്ച നടന്നു. അധ്യാപക- അനധ്യാപക - ഗവേഷക - വിദ്യാർത്ഥി - പ്രിൻസിപ്പാൾമാരും മാനേജ്മെന്റ് സംഘടനകളുടെ പ്രതിനിധികളും വിവിധ സർവ്വകലാശാല, സർക്കാർ സ്ഥാപന പ്രതിനിധികളും കൊളോക്വിയത്തിൽ പങ്കെടുത്തു.