പറമ്പുശ്ശേരി - മള്ളുശ്ശേരി വലിയപാടശേഖരം കൃഷിക്കായി ഒരുക്കുന്നു:കൃഷി ഇറക്കുന്നത് 28 വർഷത്തിന് ശേഷം

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ 28 വർഷമായി തരിശായി കിടന്ന പറമ്പുശ്ശേരി - മള്ളുശ്ശേരി വലിയ പാടശേഖരം കൃഷിക്കായി ഒരുങ്ങുന്നു. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണു കൃഷി ആരംഭിക്കുന്നത്. മധുരപ്പുറം പാലത്തിന് ഇരുവശവുമുള്ള പാടശേഖരത്തിലെ 200 ഏക്കറാണു നെൽകൃഷിക്ക് ഒരുങ്ങുന്നത്. പ്രാരംഭഘട്ടമായി ട്രാക്ടർ ഉപയോഗിച്ചു നിലം ഒരുക്കലും വെള്ളം പമ്പ് ചെയ്തു കളയുന്നതുമാണു ചെയ്യുന്നത്. കുട്ടനാട്ടിൽ നിന്നുള്ള യുവ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഭൂമി പാട്ടത്തിനെടുത്താണു കൃഷിയിറക്കുന്നത്. പഞ്ചായത്തും കൃഷിവകുപ്പും ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്. കൃഷിവകുപ്പ് തരിശുനിലം കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഹെക്ടറിന് 40,000 രൂപ വീതം നൽകും. 35,000 രൂപ കർഷകർക്കും 5000 രൂപ സ്ഥലം പാട്ടത്തിനു നൽകിയ ഭൂ ഉടമയ്ക്കും ലഭിക്കും. നിലമൊരുക്കൽ പൂർത്തിയാകുന്ന മുറയ്ക്കു കൃഷി ആരംഭിക്കും. സ്ഥലങ്ങൾ ഏറ്റെടുത്ത് കൂടുതൽ കൃഷി നടത്താനും കൃഷിഭവനും പഞ്ചായത്തും ആലോചനയുണ്ട്.