സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവർത്തനം: സ്പീക്കർ എ.എൻ. ഷംസീർ

സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവർത്തനമാണെന്നും മഹനീയമായ പാരമ്പര്യമാണ് നിയമസഭക്കുള്ളതെന്നും നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോ/ വീഡിയോ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.
ഏറ്റവുമധികം സഭാസമ്മേളനങ്ങൾ ചേരുന്ന നിയമസഭയാണ് സംസ്ഥാനത്തേത്. വർഷത്തിൽ ശരാശരി 55 മുതൽ 60 ദിവസം വരെ നിയമസഭ ചേരും. ആരോഗ്യകരമായ സംവാദങ്ങളാണ് പ്രതിപക്ഷവും ഭരണപക്ഷവും സഭയിൽ നടത്തുന്നത്. നിയമസഭയെ പൊതുജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ഫോട്ടോ /വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിൽ പ്രദർശനം സംഘടിപ്പിക്കും.
നിയമസഭയുടെ ലൈബ്രറിയും പുസ്തകങ്ങളും ഉൾപ്പെടെ പൊതുസമൂഹത്തിന് ലഭ്യമാകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പുസ്തക പ്രദർശനം ആലോചിക്കുന്നതായും നിയമസഭയെ സംബന്ധിച്ചും അസംബ്ലി പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾ അറിയണമെന്നും സ്പീക്കർ പറഞ്ഞു. 800ൽ ഏറെ കാലഹരണപ്പെട്ട നിയമങ്ങൾ റിപ്പീൽ ചെയ്യാൻ നിയമസഭ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഉള്ളടക്കം സംരക്ഷിക്കാൻ കഴിയണം. ഇന്ത്യൻ ഭരണഘടന മതേതരവും ജനാധിപത്യപരവുമാണ്. മതത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. ഭരണഘടന മാറ്റി എഴുതാൻ ശ്രമിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഇല്ലാതാവണം. ഇതിനെതിരെ ചെറുത്ത് നിൽപ്പ് വേണം. ലഹരിക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും ചെറുത്ത് നിൽപ്പ് ഉണ്ടാവണം. പുരോഗമനപരമായി യുവതലമുറ സംഘടിക്കേണ്ടതുണ്ട്. കേരളത്തിലെ പുരോഗമന പക്ഷം ശക്തമാകണമെന്നും സ്പീക്കർ പറഞ്ഞു.