കൊറോണ; രണ്ടാം ഘട്ട നിരീക്ഷണത്തില്‍ 35 പേര്‍

post

കോട്ടയം: കൊറോണ വൈറസ് ബാധ(കോവിഡ്-19)യ്‌ക്കെതിരായ രണ്ടാം ഘട്ട മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 35 പേര്‍ വീടുകളില്‍ നീരീക്ഷണത്തില്‍. ഇറ്റലിയില്‍ ഹോം നഴ്‌സുമാരായി ജോലി ചെയ്തിരുന്ന 21 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ഓസ്‌ട്രേലിയ - മൂന്ന്, ചൈന, ന്യൂസിലാന്‍ഡ്, ഹോങ്കോംഗ്, തായ്‌ലന്‍ഡ് - രണ്ടുപേര്‍ വീതം, സിങ്കപ്പൂര്‍, ജപ്പാന്‍, അയര്‍ലന്‍ഡ് - ഒരാള്‍ വീതം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഫെബ്രുവരി 27 മുതല്‍ ജില്ലയില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിയുന്നവരുടെ കണക്ക്.  

ഇവരും ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനില്‍നിന്നെത്തിയ ആറ് വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആകെ 41 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ജനുവരി അവസാന വാരം മുതല്‍ ഇതുവരെ ജില്ലയില്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി 161 പേര്‍ക്കാണ് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചത്. ഇതില്‍ 120 പേര്‍ നിരീക്ഷണ കാലയളവ് പിന്നിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. 

ആരോഗ്യവകുപ്പ് ഹോം ക്വാറന്റയിനില്‍ കഴിയുന്നവരുടെ ആരോഗ്യനില എല്ലാ ദിവസവും നില വിലയിരുത്തുന്നുണ്ട്. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയപ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങളില്ലെങ്കിലും 14 ദിവസം ഹോം ക്വാറന്റയിനില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഇവര്‍ 0481 2581900, 1077 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ. സജിത്കുമാര്‍ (ഫോണ്‍ 9447 239277), കോട്ടയം ജനറല്‍ ആശുപത്രിയിലെ ഡോ. സിന്ധു ജി. നായര്‍ (9447 347282) എന്നിവരെ ബന്ധപ്പെടണം.

രോഗലക്ഷണങ്ങളുള്ള കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും നിലവിലുള്ളതിനുപുറമെ എല്ലാ താലൂക്ക് ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട 10 സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും.

കൊറോണ (കോവിഡ്19): ലക്ഷണങ്ങള്‍

പനി, ജലദോഷം, ശ്വാസതടസം എന്നിവയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. നീരിക്ഷണത്തിലുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോല്‍ തൂവാലകൊണ്ട് വായയും മൂക്കും മറയ്ക്കണം. തൂവാല വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലത്ത് തുപ്പാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കം പാടില്ല. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതും പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. ആശുപത്രിയില്‍ പോകേണ്ട സാഹചര്യത്തില്‍ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിച്ചാല്‍ വാഹനം ലഭിക്കുന്നതാണ്.