ഒന്നാംവിള: ജില്ലയിലെ നെല്ലുസംഭരണം 40,000 മെട്രിക് ടണ്‍ കഴിഞ്ഞു

post

പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്ത് തീരാന്‍ ആഴ്ചകള്‍ അവശേഷിക്കവേ സപ്ലൈകോ ഇതുവരെ സംഭരിച്ചത് 40,000 മെട്രിക് ടണ്ണിലേറെ നെല്ല്. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഒന്നാം വിള കൊയ്ത്ത് കാലം. ഒക്ടോബര്‍ മുതലാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്നും  ഏജന്റുമാര്‍ മുഖേന നെല്ല് സംഭരിക്കുന്നത്. 

നവംബര്‍ 14 വരെ ആലത്തൂര്‍ താലൂക്കില്‍ നിന്നും 13,937 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. ചിറ്റൂര്‍ താലൂക്കില്‍ നിന്നും 16,876 മെട്രിക് ടണ്‍ നെല്ലും സംഭരിച്ചു. മണ്ണാര്‍ക്കാട് 2, ഒറ്റപ്പാലം 177, പാലക്കാട് 8,648, പട്ടാമ്പി 451 മെട്രിക് ടണ്‍ എന്നീ അളവുകളിലുള്ള നെല്ലാണ് ഇക്കാലയളവില്‍ സപ്ലൈകോ സംഭരിച്ചത്. നിലവിലെ സംഭരണവില പ്രകാരം ഏകദേശം 100 കോടിയിലേറെ രൂപയുടെ നെല്ല് സപ്ലൈകോ സംഭരിച്ചുകഴിഞ്ഞു. ഒന്നാംവിള കൊയ്ത്തിന് മുന്നോടിയായി ഇപ്രാവശ്യം 49,341 കര്‍ഷകരാണ് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തത്.

2018-19 കാലത്തെ രണ്ടാംവിള കൊയ്ത്തില്‍ 45,893 കര്‍ഷകരില്‍ നിന്നായി 16,42,14,330 കിലോഗ്രാം നെല്ലാണ് സംഭരിച്ചിരുന്നത്. ഇതില്‍ 398 കര്‍ഷകര്‍ക്ക് മാത്രമേ തുക നല്‍കാനുള്ളൂവെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. 45,893 കര്‍ഷകരില്‍ 45,093 കര്‍ഷകര്‍ക്ക് ബാങ്ക് വായ്പയായും 800 പേര്‍ക്ക് സപ്ലൈകോ നേരിട്ടുമാണ് തുക കൈമാറുന്നത്.