അന്ധവിശ്വാസത്തിനെതിരെ ശക്തമായ ക്യാമ്പയിൻ: വനിതാ കമ്മിഷൻ

post

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ പറഞ്ഞു. കോളെജുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ സംഘടിപ്പിക്കും. സമൂഹത്തിൽ സ്ത്രീകളാണ് ചൂഷണം ചെയ്യപ്പെടാൻ സാധ്യത കൂടുതൽ. അതുകൊണ്ടു തന്നെ അന്ധവിശ്വാസത്തിലൂടെ ഭൗതിക നേട്ടം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ഇതിലേക്ക് കൂടുതൽ ഇടപെടുത്തുന്നതായി കാണാം. പത്തനംതിട്ട ഇലന്തൂർ സംഭവം ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ ഉണ്ടായിട്ടും ആളുകൾ ഇതിന് അടിമപ്പെടുന്നത് മാനസിക ആരോഗ്യപ്രശ്‌നം കൂടിയാണെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.

ഇത് ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളുടെ ഭാഗമായാണ് കമ്മിഷൻ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാമ്പയിൻ നടപ്പിലാക്കുക. ലഹരിയോളം അപകടകരമായ അന്ധവിശ്വാസം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പൊതുസമൂഹം ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കണമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു. പുരോഹിതന്മാർ പോലും രാഷ്ട്രീയ- പൊതുപ്രവർത്തനങ്ങളിൽ സജീവമാകുന്ന പത്തനംതിട്ട പോലുള്ള ജില്ലയിൽ നരബലി ഉൾപ്പെടെയുള്ള അന്ധവിശ്വാസ പ്രവർത്തികൾ നടക്കുന്നത് അവിശ്വസനീയവും ഖേദകരവുമാണെന്നും ഷാഹിദാ കമാൽ പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും നിയമസാധ്യത ഉറപ്പാക്കിയും നടത്തണമെന്നും സ്ത്രീകൾ ഇതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും വനിതാ കമ്മിഷൻ പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങൾ, സാമ്പത്തിക ഇടപാട് ഉൾപ്പെടെ 30 കേസുകളാണ് കമ്മിഷൻ സിറ്റിങ്ങിൽ പരിഗണിച്ചത്. ഇതിൽ 13 എണ്ണം തീർപ്പാക്കി. അഞ്ച് കേസുകൾ പോലീസ് റിപ്പോർട്ടിനും ആറെണ്ണം കൗൺസിലിങ്ങിനും മാറ്റിവച്ചു. അടുത്ത സിറ്റിങ്ങിൽ ബാക്കി ആറ് കേസുകൾ പരിഗണിക്കും. വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിനു പുറമേ അഭിഭാഷകരായ അഡ്വ. രമിക, അഡ്വ. അഞ്ജന, കൗൺസിലർമാരായ ജിജിഷ, ബിന്ധ്യ, വനിത എസ്.ഐ ശാന്തകുമാരി, വുമൺ സിവിൽ പോലീസ് ഓഫീസർ അനിത എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.