പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം

post

ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും


ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പൊതുജലാശയങ്ങളിൽ ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മൂഴിയിൽ കടവിൽ രണ്ട് ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവഹിച്ചു.

. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അമിത ചൂഷണം എന്നീ കാരണങ്ങളാൽ പുഴകളിൽ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു.ദ്രുതഗതിയിൽ വളർച്ച നേടുന്ന കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്.

പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് വഴി മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 9 സ്ഥലങ്ങളിലായി മത്സ്യക്കുഞ്ഞുങ്ങളെയും ചെമ്മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.പദ്ധതി പ്രകാരം ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്.

കീരമ്പാറ പഞ്ചായത്തിലെ ഇഞ്ചതൊട്ടി, കറുകുറ്റി പഞ്ചായത്തില ഏഴാറ്റുമുഖം, കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ കടവ് എന്നിവിടങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. തിരദേശത്ത് അഞ്ച് ഇടങ്ങളിലായി 11.5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും.