സാമൂഹ്യമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ ഒഴിവാക്കണം

സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘർഷമുളവാക്കും വിധമുളള സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കാൻ പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടി അണികളും ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെർച്ച്വൽ ലോകത്തിന്റെ സ്വാധീനം യുവാക്കൾക്കിടയിൽ വളരെ കൂടുതലാണെന്നും സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്വേഷ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെന്നും അത് തടയാൻ വിവിധ രാഷ്ട്രീയ പാർട്ടികളും മത-സാമുദായിക സംഘടനകളും ബോധവത്ക്കരണം നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലയിലെ ക്രമസമാധാനം നിലനിർത്തുന്നതിനും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി എല്ലാ മാസവും അല്ലെങ്കിൽ രണ്ടു മാസത്തിലൊരിക്കലെങ്കിലും വിവിധ രാഷ്ട്രീയ സംഘടനകളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. യോഗത്തിൽ എല്ലാ കക്ഷിരാഷ്ട്രീയ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നത് തടയാൻ വെർച്ച്വൽ ലോകത്ത് പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് എല്ലാ രാഷ്ട്രീയകക്ഷികളും മത സമുദായ സംഘടനകളും അവരുടെ യോഗങ്ങളിൽ അജണ്ട കൊണ്ടുവന്ന് ബോധവത്ക്കരണം നടത്തണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. താഴെത്തട്ടിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ബോധവത്ക്കരണമുൾപ്പെടെ രാഷ്ട്രീയ പാർട്ടി നേതാക്കൾ ശ്രദ്ധിക്കണമെന്നും നിലവിൽ പോലീസ് സ്‌റ്റേഷനുകള് കേന്ദ്രീകരിച്ച് യോഗങ്ങൾ നടത്തുന്നുണ്ടെന്നും ഉത്സവ സീസൺ സമയങ്ങളിൽ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ മാസവും ഇത്തരത്തിൽ ജില്ലാതലത്തിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുളള യോഗം ചേരണമെന്നും ലഹരിമാഫിയയുടെ സ്വാധീനം നിരീക്ഷണവിധേയമാക്കണമെന്നും രാഷട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ സമാധാനം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ രാഷട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ ഉറപ്പുനൽകി.