ലഹരി വിരുദ്ധ പോരാട്ടം നയിച്ച് വിമുക്തി; ലഹരി വിമോചന കേന്ദ്രം ആശ്വാസമേകിയത് ഏഴായിരത്തിലധികം പേര്‍ക്ക്

post

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുകയാണ് എറണാകുളം ജില്ലയിലെ എക്സൈസ് വകുപ്പ്. ലഹരിയുടെ ദൂഷ്യവശങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണവും ലഹരിക്കടിപ്പെട്ടവരെ വിമുക്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിരിക്കുകയാണ് വകുപ്പിനു കീഴിലുള്ള വിമുക്തി മിഷന്‍.


സംസ്ഥാനത്തൊട്ടാകെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി നവംബര്‍ ഒന്നു വരെ സംഘടിപ്പിക്കുന്നു തീവ്ര പ്രചാരണ പരിപാടികളുടെ ഭാഗമായി ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ആയ ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി അവ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് എക്സൈസ് വകുപ്പ്. കൂടാതെ വകുപ്പിന് കീഴില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രം ആശ്വാസമേകിയത് 7423 പേര്‍ക്കാണ്. 2018 നവംബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്.


വിവിധ പ്രായത്തില്‍ ലഹരിക്കടിപ്പെട്ടവര്‍ക്കും ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി എറണാകുളം എക്സൈസ് ഡിവിഷണല്‍ ഓഫീസില്‍ കൗണ്‍സിലിംഗ് സേവനവും നല്‍കിവരുന്നു. സെപ്റ്റംബര്‍ 28 വരെയുള്ള കണക്ക് പ്രകാരം കൗമാരക്കാരായ 890 കുട്ടികളാണ് 24 മണിക്കൂറും സുസജ്ജമായ ഈ സേവനം പ്രയോജനപ്പെടുത്തിയത്. 21 വയസും അതില്‍ താഴെ പ്രായമുള്ളവരെയും പ്രത്യേക പരിഗണന നല്‍കി എറണാകുളം എക്സൈസ് സോണല്‍ കോംപ്ലക്സിലെ കൗണ്‍സിലിംഗ് സെന്ററില്‍ കൗണ്‍സിലിംഗും ലഹരി വിമോചന ചികിത്സ ആവശ്യമുള്ളവരെ മൂവാറ്റുപുഴയിലെ ലഹരി മോചന ചികിത്സാ കേന്ദ്രത്തില്‍ ചികിത്സിക്കുള്ള സൗകര്യമൊരുക്കുകയുമാണ് ചെയ്യുന്നത്.


മിഷന് കീഴില്‍ ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും വിമുക്തി ക്ലബ്ബുകള്‍ രൂപീകരിച്ച് വിദ്യാര്‍ത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ മുന്നണി പോരാളികളാക്കി മാറ്റുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2028 വാര്‍ഡുകളിലും വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകള്‍, ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ-പുരുഷ കൂട്ടായ്മകള്‍ എന്നിവയിലൂടെ 303 പരിപാടികളാണ് സെപ്റ്റംബറില്‍ വിമുക്തി മിഷന്‍ നടപ്പിലാക്കിയത്.


ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ആദിവാസി ഊരുകളിലും തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും ഒരുപോലെ വിമുക്തി സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നുണ്ട്.