ഗോത്ര മേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയർത്തണം

post

ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയർത്തണമെന്നും ഗോത്രജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഗോത്ര മേഖലയിലുള്ളവർ ഉയർന്നുവന്നെങ്കിൽ മാത്രമേ സാമൂഹിക നീതി എന്ന ആശയം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറുന്ന ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ഗോത്ര മേഖലയിൽ വിദ്യാഭ്യാസ സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയും അക്കാദമിക ഗുണനിലവാരം ഉയർത്തുകയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണം യജ്ഞം ലക്ഷ്യമിട്ടത്. അതിലൂടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താൻ സാധിച്ചു. അതിന്റെ തുടർച്ചയായാണ് ഉന്നത വിദ്യാഭ്യാസ മേഖലക്ക് 10,000 കോടി ധനമന്ത്രി ബജറ്റിൽ വകയിരുത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റുകയും വിദ്യാർത്ഥികളിൽ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾ നൽകി ആധുനിക കാലത്തിനൊപ്പം വിദ്യാഭ്യാസ രീതിയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുന്നുണ്ട്. പുതിയ തലമുറയെ വൈജ്ഞാനിക മേഖലയിലേക്ക് ഉയർത്തുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കക്ഷിരാഷ്ട്രീയത്തിനതീതമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. പുതിയ കാലത്തിന്റെയും പുതിയ സമൂഹത്തിന്റെയും വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ഇൻക്യുബേഷൻ സെന്ററുകൾ സർക്കാർ ആരംഭിക്കും.

നൂതനമായ ആശയങ്ങളെ വളർത്തി വിശാലമായ വൈജ്ഞാനിക ലോകത്തേക്ക് വിദ്യാർത്ഥികളെ എത്തിക്കാനും അവരുടെ മനസിലുള്ള നൂതനമായ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖലയിലായിരിക്കും വരുന്ന കാലഘട്ടത്തിൽ കൂടുതൽ തൊഴിൽ സാധ്യതകൾ. അത് മുൻകൂട്ടി കണ്ടുകൊണ്ട് സംസ്ഥാനത്തെ വിദ്യാർത്ഥികളെ അതിന് പ്രാപ്തരാക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ രീതിയും വിദ്യാഭ്യാസ സാഹചര്യങ്ങളും മാറ്റപ്പെടേണ്ടതുണ്ട്. അതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തണം. കുട്ടികളുടെ സംരംഭകത്വ താത്പര്യങ്ങൾ വികസിപ്പിക്കണം. വിദ്യാർഥികൾ തൊഴിൽ അന്വേഷകരായി നിൽക്കാതെ തൊഴിൽദാതാക്കളായും സൃഷ്ടാക്കളായും മാറണമെന്നും മന്ത്രി പറഞ്ഞു.