സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജെന്‍ഡര്‍ കൗണ്‍സില്‍

post

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ചു. സംസ്ഥാനത്ത് നടക്കുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാന്‍ ജെന്‍ഡര്‍ കൗണ്‍സില്‍ സഹായിക്കും. ജെന്‍ഡര്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 17.63 ലക്ഷം രൂപയും അനുവദിച്ചു. 

വനിത ശിശുവികസന വകുപ്പ് മന്ത്രി അധ്യക്ഷയും വനിത ശിശുവികസന വകുപ്പ് പ്രില്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജോയിന്റ് കണ്‍വീനറുമായ കൗണ്‍സിലില്‍ 11 അനൗദ്യോഗിക അംഗങ്ങളും പ്ലാനിംഗ് ബോര്‍ഡ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള മറ്റ് വകുപ്പുകളുടെ പ്രതിനിധിക ഔദ്യോഗികളും അംഗങ്ങളും ഉള്‍പ്പെടും. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന വിവിധ മേഖലകളിലുള്ളവരാകും ഈ അംഗങ്ങള്‍.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുക, സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളിലെ പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക, ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് പിന്തുണ നല്‍കുക, ലിംഗ അസമത്വം നിലനില്‍ക്കുന്ന മേഖലകള്‍ കണ്ടെത്തുക, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുക തുടങ്ങിവ വിവിധ ചുമതലകള്‍ കൗണ്‍സില്‍ വഹിക്കും.

അന്തര്‍ദേശീയ തലത്തില്‍ സ്ത്രീ ശാക്തീകരണ രംഗത്ത് ഉണ്ടായിട്ടുള്ള നവീനാശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുക. വനിത ശിശുവികസന വകുപ്പിന്റെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതര വകുപ്പുകളുമായുള്ള ഏകോപനം സാധ്യമാക്കുക. ജെന്‍ഡര്‍ ഇക്വാളിറ്റി ആന്‍ഡ് വിമന്‍ എംപവര്‍മെന്റ് പോളിസിയെ ജനകീയവല്‍കരിക്കുന്നതിനും, എല്ലാ വകുപ്പുകളിലും ജെന്‍ഡര്‍ ബജറ്റിങ്, കര്‍മ പദ്ധതികള്‍, ജെന്‍ഡര്‍ ഓഡിറ്റിങ് എന്നിവ സാധ്യമാക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ അവലേകനം ചെയ്ത് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുക എന്നിവയാണ് കൗണ്‍സിലിന്റെ മറ്റ് പ്രധാന ചുമതലകള്‍. തെരഞ്ഞടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.