അട്ടപ്പാടി ഗോത്രചരിത്രം ഡോക്യുമെന്റാക്കാന്‍ ഒരുങ്ങി മുക്കാലി എം.ആര്‍.എസ്

അട്ടപ്പാടിയില്‍ ജീവിക്കുന്ന കുറുംബ, ഇരുള, മുഡുക ഗോത്ര വിഭാഗങ്ങളുടെ ചരിത്രം ഡോക്യുമെന്റാക്കാന്‍ ഒരുങ്ങി മുക്കാലി എം.ആര്‍.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ എം.ആര്‍.എസില്‍ ആരംഭിച്ച 'തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുടെ ഭാഗമായാണ് ഗോത്രവിഭാഗക്കാരുടെ ചരിത്രം ഡോക്യുമെന്റാക്കുന്നത്.
തനത് കലാരൂപം, കൃഷി, ഭക്ഷണരീതി, പാരമ്പര്യ ചികിത്സ തുടങ്ങിയവയില്‍ പഠനം നടത്തി ഗോത്ര സംസ്‌ക്കാരത്തെ കൂടുതല്‍ മനസിലാക്കുന്നതിനും പുറംലോകത്തെ അറിയിക്കുന്നതിനുമായാണ് തവിലോസെ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ കലണ്ടര്‍ തയ്യാറാക്കി ഓരോ മാസവും ഓരോ പ്രവര്‍ത്തനങ്ങൾ നടപ്പാക്കും. സെപ്റ്റംബറിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഊരുകളുടെ ചരിത്രം അന്വേഷിച്ച് രേഖപ്പെടുത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണാവധിക്കാലത്ത് പാഠ്യേതര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓരോ ഊരുകളിലെയും ചരിത്രവും ഊരുകളുടെ രൂപീകരണവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചുമതലപ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ഈ വിവരങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ച് ഊരുകള്‍ സന്ദര്‍ശിച്ചുമാണ് ഡോക്യുമെന്റ് തയ്യാറാക്കുന്നത്.
മുഡുക വിഭാഗക്കാരുടെ ചരിത്രം അറിയുന്നതിനായി വിദ്യാര്‍ത്ഥികള്‍ അഗളിയിലെ കാരറ ഊര് സന്ദര്‍ശിച്ച് ഊര് നിവാസികളുമായി സംസാരിച്ചു. ഊരുകളിലെ ആദ്യ മൂപ്പന്‍, ഊരിലെ മണ്ണൂക്കാരന്‍ (ഊരുകളില്‍ കൃഷിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആള്‍) തുടങ്ങി ഊരുകളുമായി ബന്ധപ്പെടുന്ന കൂടുതല്‍ ചരിത്ര വസ്തുതകളെ കണ്ടെത്തുകയാണ് ലക്ഷ്യം. അടുത്ത ദിവസങ്ങളില്‍ കുറുംബ, ഇരുള വിഭാഗങ്ങള്‍ താമസിക്കുന്ന ഊരുകള്‍ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. സെപ്റ്റംബര്‍ 30ന് ഡോക്യുമെന്റ് പൂര്‍ത്തിയാക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.