തെരുവുനായ ആക്രമണം: തദ്ദേശസ്ഥാപനങ്ങളില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിക്കണം

post

തെരുവുനായ ആക്രമണം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ വ്യാപക വാക്സിനേഷന്‍ യജ്ഞം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തെരുവുനായ ആക്രമണം തടയുന്നത് സംബന്ധിച്ച് തൃത്താല നിയോജകമണ്ഡലതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ പി.ജി. വിദ്യാര്‍ത്ഥികളുടെ സേവനം വാക്സിനേഷന്‍ യജ്ഞത്തിനായി ഉപയോഗപ്പെടുത്തും. വന്ധ്യംകരണം നടത്തുന്നതിന് തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ മേഴത്തൂര്‍ മൃഗാശുപത്രിയില്‍ എ.ബി.സി. സെന്റര്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത്-കുടുംബശ്രീ തലത്തില്‍ തെരുവുനായ്ക്കളെ പിടികൂടാന്‍ സന്നദ്ധരായവരുടെ പട്ടിക നല്‍കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പിടികൂടുന്നവര്‍ക്ക് വെറ്ററിനറി യൂണിവേഴ്സിറ്റി ഒന്‍പത് ദിവസത്തെ പരിശീലനം നല്‍കും. ഇവര്‍ക്ക് മുന്‍കരുതല്‍ വാക്സിനേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മൃഗ സംരക്ഷണ, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അടിയന്തിര കര്‍മ്മപദ്ധതി നടപ്പിലാക്കുന്നത്. തെരുവുനായ്ക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ രൂപീകരിക്കും. അതിനായി നിരീക്ഷണ സമിതി രൂപീകരിക്കണം. ഷെല്‍ട്ടറുകള്‍ രൂപീകരിക്കുന്നതിനായി പഞ്ചായത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഉടന്‍ കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതരോട് മന്ത്രി നിര്‍ദേശം നല്‍കി.

ഷെല്‍ട്ടറിലെ നായ്ക്കള്‍ക്കുള്ള ഭക്ഷണം നല്‍കുന്നതിനായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, മൃഗസ്നേഹികള്‍ എന്നിവരടങ്ങുന്ന ജനകീയ കമ്മിറ്റിയുടെ സഹകരണം പദ്ധതിക്ക് ആവശ്യമാണെന്നും തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.