24X7 കടൽ രക്ഷാ സ്‌ക്വാഡ് വരുന്നു

post


* 15 തുറമുഖങ്ങൾ കേന്ദ്രീകരിച്ച് സ്‌ക്വാഡിന്റെ സേവനം



മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽ പെടുന്നവരെ രക്ഷപെടുത്താൻ ഫിഷറീസ് വകുപ്പിന്റെ ബൃഹദ് പദ്ധതി. തുറമുഖങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കടൽ രക്ഷാ സ്‌ക്വാഡിനെ നിയോഗിക്കാനാണ് തീരുമാനം. 2.20 കോടി ചെലവ് വരുന്നതാണ് പദ്ധതി. സംസ്ഥാനത്തൊട്ടാകെ 100 പേരെയാണ് കടൽ രക്ഷാ സ്‌ക്വാഡായി നിയമിക്കുക. അംഗങ്ങൾക്ക് പ്രതിമാസം 18000 രൂപ വേതനം നൽകും. 15 തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് കടൽ രക്ഷാസ്‌ക്വാഡ് പ്രവർത്തിക്കുന്നത്.

ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ ഓഖി പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷറീസ് മകുപ്പ് മത്സ്യതൊഴിലാളികളെ പരിശീലനത്തിനയച്ചിരുന്നു. ഇങ്ങനെ പരിശീലനം ലഭിച്ചവരെയാണ് സ്‌ക്വാഡിലേക്ക് തെരെഞ്ഞടുക്കുന്നത്. തെരെഞ്ഞടുക്കപ്പെടുന്നവർ പരിശീലനം നേടി രണ്ട് വർഷം പൂർത്തിയാക്കിയവരാണെങ്കിൽ പുത്തൻ അറിവുകൾ നേടാൻ വീണ്ടും പരിശീലനത്തിനയക്കും.

പവർ ബോട്ട് ഉപയോഗം, കടലിലെ രക്ഷാപ്രവർത്തനം എന്നിവയെ കുറിച്ചാണ് പരിശീലനം. വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര, അർത്തുങ്കൽ, തോട്ടപ്പള്ളി, ചെല്ലാനം, തോപ്പുംപടി, അഴീക്കോട്, പൊന്നാനി, ബേപ്പൂർ, പുതിയാപ്പ, മോപ്ല ബേ, കൊയിലാണ്ടി, ചോമ്പാല, ചെറുവത്തൂർ എന്നീ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് കടൽരക്ഷാ സ്‌ക്വാഡ് പ്രവർത്തിക്കുക. ബോട്ടുകളും മറൈൻ ആംബുലൻസുകളും കടൽ രക്ഷാ സ്‌ക്വാഡ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കും. തിരുവനന്തപുരം ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിൽ നിന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടാതെ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നിവിടങ്ങളിൽ മേഖല കൺട്രോൾ റൂമുകളും പ്രവർത്തിക്കും.