ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞു

post

ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി നൽകുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ഓഗസ്റ്റ് 23 മുതൽ 27 വരെ മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകൾക്കായിരുന്നു ഭക്ഷ്യക്കിറ്റ് വിതരണം. 27നു മാത്രം 7,18,948 കിറ്റുകൾ വിതരണം ചെയ്തു. ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വാങ്ങാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായി. തിരുവനന്തപുരത്തെ മെട്രോ ഫെയർ ഓഗസ്റ്റ് 26നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകൾ മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയർ ഭക്ഷ്യ വകുപ്പു മന്ത്രി ജി.ആർ. അനിലും നിർവഹിച്ചു. മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ഉദ്ഘാടനം നിർവഹിച്ചു. മിൽമ, മീറ്റ് പ്രഡക്ട്‌സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ എന്നിവ ഈ ഫെയറുകളിലൂടെ വിതരണത്തിന് സജ്ജമാണ്.