മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ഊര്‍ജിതം

post

പാലക്കാട്: മന്തുരോഗം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മന്തുരോഗ സമൂഹ ചികിത്സാ പരിപാടി ജില്ലയില്‍ ഊര്‍ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി. റീത്ത അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്തുരോഗ സംക്രമണം കൂടുതലുള്ള 19 പ്രദേശങ്ങളില്‍ നവംബര്‍ 11 മുതല്‍ 20 വരെയാണ് ഒന്നാംഘട്ടം നടപ്പാക്കുന്നത്. 

ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ തന്നെ ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള മരുന്ന് വിതരണം വഴി ആദ്യഘട്ട പരിപാടിയില്‍ ഗുളിക കഴിക്കേണ്ടതായ 62.11 ശതമാനം ആളുകളും മരുന്ന് കഴിച്ചു. ഇനിയും മരുന്ന് കഴിക്കാത്ത ആളുകളെ ഗൃഹസന്ദര്‍ശനം വഴി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയും ഗുളിക വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയും സന്ദര്‍ശിച്ച് ഗുളിക വിതരണം ചെയ്യും. 

ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ജില്ലയിലെ തെരഞ്ഞെടുത്ത ആയുര്‍വേദ/ ഹോമിയോ/ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും ഗുളിക ലഭിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. 

ജില്ലയിലെ മന്തുരോഗ സംക്രമണ സാധ്യത കുറഞ്ഞ പ്രദേശങ്ങളില്‍ നടത്തുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 21 മുതല്‍ 30 വരെ നടക്കും. ഇനിയും മരുന്ന് കഴിക്കാത്തവര്‍ മരുന്ന് കഴിച്ച് ജില്ലയെ മന്തുരോഗ വിമുക്തമാക്കി മാറ്റാന്‍ സഹകരി ക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി. റീത്ത അറിയിച്ചു.