നീരൊഴുക്ക് സുഗമമാക്കി ഓപ്പറേഷന്‍ വാഹിനി; ജില്ലയില്‍ ശുചീകരിച്ചത് 179 തോടുകള്‍

post

പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കി ഒഴുക്ക് സുഗമമാക്കാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ വാഹിനി വിജയകരമെന്ന് വിലയിരുത്തല്‍. പദ്ധതിയുടെ ഭാഗമായി ആകെ 179 തോടുകളാണ് ജില്ലയില്‍ ശുചീകരിച്ചത്. പെരിയാറില്‍ നിന്നും 21,86,102 ഘനമീറ്റര്‍ എക്കലും മുവാറ്റുപുഴയാറില്‍ നിന്ന് 1,44,643 ഘനമീറ്റര്‍ എക്കലും നീക്കം ചെയ്തു. ഓപ്പറേഷന്‍ വാഹിനി, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങിയ പദ്ധതികളുടെ പുരോഗതി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു.

തോടുകളിലേയും പുഴകളിലേയും ചെളിയും എക്കലും നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പിച്ച് നീരൊഴുക്ക് കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചത് മൂലം ഇത്തവണത്തെ കാലവര്‍ഷം പെരിയാറിനെ കാര്യമായി ബാധിച്ചില്ലെന്ന് യോഗം വിലയിരുത്തി. പെരിയാറില്‍ നീരൊഴുക്ക് സുഗമമായതിനാല്‍ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയില്ല. ഡാമുകള്‍ തുറന്നു വിട്ടും മഴ പെയ്തും വെള്ളമെത്തിയിട്ടും തീരപ്രദേശങ്ങളില്‍ കാര്യമായ വെള്ളപ്പൊക്കമുണ്ടായില്ലെന്നും യോഗം വിലയിരുത്തി.

2022 ഫെബ്രുവരി 23നാണ് ഓപ്പറേഷന്‍ വാഹിനി പദ്ധതി ആരംഭിച്ചത്. പെരിയാര്‍ ബേസിനെ 6 റീച്ചുകളായി തിരിച്ചു നടത്തിയ പഠനത്തില്‍ മെയിന്‍സ്ട്രീമില്‍ 1,21,53,939 ഘനമീറ്ററും കൈവഴികളില്‍ 52,73,703 ഘനമീറ്ററും എക്കല്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഓരോ റീച്ചുകളിലും രൂപീകരിച്ച ടീമുകളും തൊഴിലുറപ്പ് പ്രവര്‍ത്തകരും ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമായി ഡീസില്‍റ്റേഷന്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയും പെരിയാര്‍ മെയിന്‍ സ്ട്രീമില്‍ നിന്നും 32,901 ഘനമീറ്ററും കൈവഴികളില്‍നിന്നും 21,53,201 ഘനമീറ്ററും എക്കല്‍ നീക്കുവാനും ഇതു വരെ കഴിഞ്ഞു. മെഷീനറി ഉപയോഗിച്ചും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കിയത്.

കരിമണല്‍ പാലം-ഭൂതത്താന്‍കെട്ട് ബാരേജ്, ഭൂതത്താന്‍കെട്ട് ബാരേജ് - കാലടി പാലം, കാലടി പാലം - മാര്‍ത്താണ്ഡ വര്‍മ്മ പാലം, മാര്‍ത്താണ്ഡ വര്‍മ്മ പാലം - വടുതല, മാര്‍ത്താണ്ഡ വര്‍മ്മ പാലം - മുനമ്പം എന്നിവയാണ് എറണാകുളം ജില്ലയിലെ അഞ്ച് റീച്ചുകള്‍. പെരിയാറിലെ അഞ്ചു റീച്ചുകളിലായി 140 തോടുകളാണ് ശുചീകരിച്ചത്. കരിമണല്‍ പാലം മുതല്‍ ഭൂതത്താന്‍കെട്ട് ബാരേജ് വരെയുള്ള റീച്ചില്‍ ഉള്‍പ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തില്‍ ഓപ്പറേഷന്‍ വാഹിനി മികച്ച ഫലമാണ് നല്‍കിയത്. 12,730 മീറ്റര്‍ ക്യൂബ് മണ്ണും ചെളിയും ഇവിടെ നിന്നും നീക്കം ചെയ്തു. മറ്റു റീച്ചുകളിലും കാര്യമായി ജലനിരപ്പ് ഉയര്‍ന്നില്ല. മൂവാറ്റുപുഴയാറിനെ രണ്ടു റീച്ചുകളായാണ് തിരിച്ചത്. ഇവിടെ 39 തോടുകളില്‍ നിന്നായി ആകെ 1,44,643 ഘനമീറ്റര്‍ എക്കല്‍ നീക്കം ചെയ്തു.