ജില്ലകളിൽ വനം വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ അദാലത്ത്

post


വനം വകുപ്പിന്റെ നോർത്തേൺ സർക്കിൾ ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11ന് കോഴിക്കോട് മാത്തോട്ടത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോടനുബന്ധിച്ച് സർക്കിൾ തല അദാലത്തുകൾ നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളിൽ പരമാവധി എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം. വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

റേഞ്ച്, ഡിവിഷൻ, സർക്കിൾ തലങ്ങളിൽ ഫയൽ പരിശോധിച്ച് അർഹത നിശ്ചയിച്ച് അത്തരം ഫയലുകൾ അദാലത്തിൽ വച്ച് അന്തിമ തീർപ്പ് കൽപ്പിക്കുകയും അർഹരായവർക്കുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. അർഹരായവർക്ക് അദാലത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സൗകര്യം വനം വകുപ്പ് ഏർപ്പെടുത്തും.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കാൻ ജൂൺ രണ്ടിന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം പരിശോധിച്ച് തീർപ്പാക്കാൻ വനം മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു. ഓഗസ്റ്റ് 11, 25, 26, 30, സെപ്തംബർ ഒന്ന് തീയതികളിൽ യഥാക്രമം കോഴിക്കോട്, എറണാകുളം, പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിൽ വച്ച് സർക്കിൾ തല അദാലത്തുകളും നടത്തുവാനാണ് തീരുമാനം.

സെപ്തംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി നിശ്ചയിച്ചിട്ടുള്ളത്.