വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിക്ക് 126 കോടി അനുവദിച്ചു

post



ഈ അധ്യയന വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം സംസ്ഥാന ബഡ്ജറ്റിൽ നിന്നു തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകൾക്കുള്ള പാചക ചെലവ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങൾക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇന്നലെ (ഓഗസ്റ്റ് 3) മുതൽ വിതരണം തുടങ്ങി.

കേന്ദ്ര വിഹിതമായി 2021-22 വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 142 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.