ദേശീയപാതാ വികസനത്തിൽ ആറ് വർഷം കൊണ്ട് ഗണ്യമായ മുന്നേറ്റം

post

ദേശീയപാതാ വികസനത്തിൽ കഴിഞ്ഞ ആറ് വർഷം കൊണ്ട് ഗണ്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് സർക്കാർ ദേശീയപാതാ വികസനം സാധ്യമാക്കിയത്.

ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റു സംസ്ഥാനങ്ങളിൽ നഷ്ടപരിഹാരത്തുക നൽകുന്നത്. കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയതിനാൽ കേരളസർക്കാർ 25 ശതമാനം തുക വഹിച്ചത്. 

പാലക്കാട്, മലപ്പുറം, കോഴിക്കോട് (എൻഎച്ച് 966), കൊച്ചി, മൂന്നാർ, തേനി (എൻഎച്ച് 85), കൊല്ലം, ചെങ്കോട്ട (എൻഎച്ച് 744) എന്നീ ദേശീയപാതകളുടെ വികസനം നാഷണൽ ഹൈവേ അതോറിറ്റിയുടെ പരിഗണനയിൽ വന്നതുതന്നെ സർക്കാരിൻറെ നിരന്തരമായ ഇടപെടലിൻറെ ഫലമായാണ്. തലസ്ഥാനനഗരത്തിൻറെ വികസനത്തിന് വലിയ തോതിൽ ഉതകുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയതും ദേശീയപാതാവികസനത്തിലെ നിർണ്ണായകനേട്ടമാണ്.

 ദേശീയപാത 66 ന്റെ വികസനത്തിനായി 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ 1065 ഹെക്ടർ ഏറ്റെടുത്തുകഴിഞ്ഞു. 98.51 ശതമാനം ഭൂമി ഏറ്റെടുക്കലാണ് പൂർത്തിയാക്കിയത്. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായ 11,571 കോടിയുടെ ആറ് പദ്ധതികളാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ദേശീയപാതാ വികസന ഭാഗമായി ആകെ 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് തയാറാക്കിയത്. 2022 ജൂലൈ 16 ന്റെ കണക്കനുസരിച്ച് 19,878 കോടി രൂപ വിതരണം ചെയ്തു.

ദേശീയപാത 66ലെ 21 റീച്ചിലെ പ്രവൃത്തിയാണ് നടത്തേണ്ടത്. ഇതിൽ 15 റീച്ചിൽ പ്രവൃത്തി പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ അവാർഡ് ചെയ്ത് പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നു. അരൂർ - തുറവൂർ സ്‌ട്രെച്ചിൽ എലവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള ഡിപിആറും തയ്യാറാക്കുന്നുണ്ട്.

5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ ചെലവഴിച്ചത്. ഇത്രയും തുക സംസ്ഥാന സർക്കാർ ചെലവഴിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമായിരുന്നു.  

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനും സർക്കാറിനായി. മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. പരമാവധി നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തത്. ദേശിയപാതയിൽ 125 കിലോമീറ്റർ ഒരു വർഷത്തിനകം വികസനം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും എന്നാണ് ദേശീയപാതാ അതോറിറ്റി വ്യകതമാക്കിയിട്ടുള്ളത്. കഴക്കൂട്ടം ഫ്‌ളൈ ഓവർ ഒക്ടോബറിൽ തുറക്കാൻ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാഹി-തലശ്ശേരി ബൈപാസ്, മൂരാട് പാലം എന്നിവ അടുത്ത മാർച്ചിൽ പൂർത്തിയാകും. നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് തുറക്കുന്ന സമയം പെട്ടെന്നുതന്നെ അറിയിക്കാനാകുമെന്നും അതോറിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. 

സംസ്ഥാനത്തിന്റെ ഗതാഗത പ്രശ്‌നപരിഹാരത്തിന് വലിയ മുതൽക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ഇതിന് സഹകരണം നൽകിയ ജനങ്ങളുടെ വിജയമാണിതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.