ആശ്വാസ കിരണം, സ്നേഹസ്പര്‍ശം, വി-കെയര്‍ പദ്ധതികളുടെ ധനസഹായ വിതരണത്തിനു സത്വര നടപടി

post

ആശ്വാസ കിരണം, സ്നേഹസ്പര്‍ശം, വി-കെയര്‍ എന്നീ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് സത്വര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. നിയമസഭയില്‍ സജീവ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആശ്വാസ കിരണം പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി ലഭിച്ച 40 കോടി രൂപ ചെലവഴിച്ച് 9 ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് ഏഴു മാസത്തെയും അഞ്ചു ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് ആറു മാസത്തെയും കുടിശിക ധനസഹായം വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം 42.5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. പ്രസ്തുത ഫണ്ട് വിനിയോഗിച്ച് കുടിശിക വിതരണം ചെയ്യും.

ഇക്കാര്യത്തില്‍ അധിക തുക ലഭ്യമാക്കുന്നതിനും നിലവിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നതിനും ആധാറുമായി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു.

സ്നേഹസ്പര്‍ശം പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍, അര്‍ഹരായ 1614 ഗുണഭോക്താക്കള്‍ക്ക് രണ്ടു കോടി രൂപ ധനസഹായം അനുവദിച്ചു നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതമായ രണ്ടു കോടി രൂപയുടെ ഭരണാനുമതിയും ആയിട്ടുണ്ട്. പ്രസ്തുത തുക ഗുണഭോക്താക്കള്‍ക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.

വി കെയര്‍ പദ്ധതി വഴി ഇതുവരെ 1700 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. വി-കെയര്‍ പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുന്നതിനായി CEO മീറ്റ് നടത്തുക, CSR ഫണ്ട് സമാഹരിക്കുക, സാമൂഹ്യ മാധ്യമങ്ങള്‍ വഴി ധനസമാഹരണം നടത്തുക, വി കെയര്‍ പേമെന്റ് ഗേറ്റ് വേ വഴി സംഭാവന നല്‍കാന്‍ കഴിയുന്നവരിലേക്ക് പദ്ധതിയുടെ വിവരങ്ങളെത്തിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സഹകരണ സ്ഥാപനങ്ങളുടെയും സഹായം ഉറപ്പാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരികയാണ് .

അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയ സംഘടനകള്‍ മുഖാന്തിരവും വി കെയറിലേയ്ക്ക് ധനസമാഹരണം നടത്താന്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.