ചിറക്കടവിൽ രണ്ടാം പാലിയേറ്റീവ് കെയർ യൂണിറ്റിനു തുടക്കം

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്ന പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ നിർവഹിച്ചു. ഇതോടെ 20 വാർഡുകളുള്ള പഞ്ചായത്തിൽ 10 വാർഡിന് ഒരു നഴ്സ് എന്ന നിലയിൽ സേവനം ലഭ്യമാകും. 292 കിടപ്പുരോഗികളുള്ള പഞ്ചായത്തിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് മാത്രമായി മുഴുവൻ രോഗികൾക്കും സേവനം ലഭ്യമാക്കുന്നത് ഏറെ ശ്രമകരമായിരുന്നു.
രണ്ടാം യൂണിറ്റിന്റെ വരവോടെ മാസം 16 സേവന പ്രവൃത്തി ദിനങ്ങൾ എന്നത് 32 ആക്കി വർധിപ്പിക്കാനാകും. മുൻകാലങ്ങളിൽ വാടക വാഹനത്തിലാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ജില്ലാ പഞ്ചായത്ത് പുതിയ ആംബുലൻസ് അനുവദിച്ച് നൽകിയതും യൂണിറ്റ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ സഹായകരമായി. ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപയാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പ്ലാൻ ഫണ്ടിൽ മാറ്റിവച്ചിട്ടുള്ളത്.
പടനിലം, പ്ലാവോലിക്കവല, വാളക്കയം, പൊൻകുന്നം ഹെൽത്ത് സെന്ററുകളും ചിറക്കടവ് സർക്കാർ ആയുർവേദ ആശുപത്രി, മഞ്ഞപ്പള്ളിക്കുന്നേൽ സർക്കാർ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.