കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഉറവിട മാലിന്യ സംസ്‌കരണത്തിന് വീടുകളില്‍ ബയോ ബിനുകള്‍

post

വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് ബയോബിനുകള്‍ വിതരണം ചെയ്ത് കാവശ്ശേരി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ആദ്യഘട്ടമായി 750 ബിനുകള്‍ പഞ്ചായത്ത് വിതരണം ചെയ്തു. പഞ്ചായത്തിന് കീഴിലെ വിവിധ വാര്‍ഡുകളിലെ രജിസ്റ്റര്‍ ചെയ്ത 1390 പേര്‍ക്കാണ് ബയോ കമ്പോസ്റ്റര്‍ വിതരണം ചെയ്യുന്നതിന് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തില്‍ 640 ബിനുകള്‍ വിതരണം ചെയ്യും. നാഷണല്‍ റൂര്‍ബണ്‍ മിഷന്‍ പദ്ധതി പ്രകാരമാണ് ബയോ ബിനുകള്‍ വിതരണം ചെയ്യുന്നത്.


ബിനുകള്‍ ആവശ്യമുള്ള പഞ്ചായത്ത് പരിധിയിലെ ആളുകള്‍ക്ക് മുന്‍കൂട്ടി വാര്‍ഡ് അംഗങ്ങള്‍ മുഖേനയോ പഞ്ചായത്തില്‍ നേരിട്ടോ പേരും വിവരങ്ങളും ഉള്‍പ്പെടെ അപേക്ഷ നല്‍കി രജിസ്റ്റര്‍ ചെയ്യാം. 1800 രൂപ വില വരുന്ന ബയോ കമ്പോസ്റ്ററിന് 180 രൂപയാണ് ഉപഭോക്താവില്‍ നിന്നും ഫീസായി ഈടാക്കുന്നത്. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ നിന്നാണ് പഞ്ചായത്ത് ബയോബിനുകള്‍ എത്തിക്കുന്നത്. ബിനിനോടൊപ്പം 10 കിലോഗ്രാം ചകിരിച്ചോര്‍ ഇനോക്കുലവും സൗജന്യമായി വിതരണം ചെയ്യുന്നു. അധികമായി വരുമ്പോള്‍ വീണ്ടും വിലയ്ക്ക് വിതരണം ചെയ്യും. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനോടൊപ്പം ഇത് പിന്നീട് വളമായി ഉപയോഗിക്കുകയും ചെയ്യാം. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ഇത്തരത്തില്‍ ബയോ ഡൈജസ്റ്റര്‍ ബിനുകളിലൂടെ സംസ്‌കരിച്ച് പിന്നീട് വളമായി ഉപയോഗിക്കുക വഴി ജൈവ മാലിന്യനിര്‍മാര്‍ജ്ജനം എളുപ്പമാക്കാനുള്ള ലക്ഷ്യത്തിലാണ് കാവശ്ശേരി ഗ്രാമപഞ്ചായത്ത്.


ബയോബിന്‍ ഉപയോഗം ഇങ്ങനെ


മൂന്ന് പാത്രങ്ങളുള്ള ബിന്നില്‍ നല്‍കിയ ചകിരിച്ചോര്‍ ഇനോക്കുലം വിതറി തട്ടായി വയ്ക്കാം. ഓരോ ദിവസത്തേയും അടുക്കള മാലിന്യങ്ങള്‍ ഇതില്‍ വിതറാം. മൂന്നോ നാലോ ദിവസത്തിലൊരിക്കല്‍ ഇളക്കി മാലിന്യം മൂടുന്ന അളവില്‍ നേരിയ കനത്തില്‍ ചകിരിച്ചോര്‍ ഇനോക്കുലം വിതറണം. ബിന്നില്‍ ജലാംശം കൂടിയാല്‍ വീണ്ടും ചകിരിച്ചോര്‍ ഇനോക്കുലം വിതറി ഈര്‍പ്പം ക്രമീകരിക്കാം. ബിന്‍ നിറയുമ്പോള്‍ ഏറ്റവും താഴെ തട്ടിലേക്ക് മാറ്റി അടുത്തത് ഇപ്രകാരം ഉപയോഗിക്കാവുന്നതാണ്. മൂന്നാമത്തെ പാത്രവും നിറയുന്ന കാലയളവില്‍ താഴത്തെ തട്ടിലെ അവശിഷ്ടങ്ങള്‍ ജൈവ വളമായി ഉപയോഗിക്കാം. മീന്‍, ഇറച്ചി എന്നിവയുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ ഇനോക്കുലം വിതറണം. ദ്രവരൂപത്തിലൂടെ മാലിന്യങ്ങള്‍ ബിന്നില്‍ നിക്ഷേപിക്കരുത്