ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തിൽ 14009 അപ്പീൽ, 89 ആക്ഷേപം

post



ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയിൽ രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതിൽ 12,220 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടേതും, 1789അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടേതുമാണ്. അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ച് ഭൂമിയുള്ളവരുടെ ഗുണഭോക്തൃ പട്ടികയിൽ 79ഉം ഭൂമിയില്ലാത്തവരുടെ പട്ടികയിൽ 10ഉം ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. അർഹരായ മുഴുവൻ ആളുകൾക്കും പട്ടികയിൽ ഇടംകിട്ടാനും, അനർഹർ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കാനും അപ്പീൽ/ആക്ഷേപം അവസരം കൃത്യമായി വിനിയോഗിച്ച മുഴുവൻ ആളുകളെയും മന്ത്രി അഭിനന്ദിച്ചു.

രണ്ടാം ഘട്ടത്തിൽ ലഭിച്ച എല്ലാ അപ്പീൽ, ആക്ഷേപങ്ങളും ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് പരിശോധിക്കുക. ജൂലൈ 20നകം ഈ പരിശോധന പൂർത്തിയാക്കും. ജൂലൈ 22ന് പരിശോധനയ്ക്ക് ശേഷമുള്ള പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനത്തിലോ ലൈഫ് വെബ്‌സൈറ്റിലോ പരിശോധിച്ച് പട്ടികയിൽ ഉണ്ടെന്ന് അപേക്ഷകർക്ക് ഉറപ്പാക്കാം. ഈ പട്ടിക ഗ്രാമസഭ/വാർഡ് സഭ ഓഗസ്റ്റ് അഞ്ചിനകം യോഗം ചേർന്ന് ചർച്ച ചെയ്യും. അനർഹർ പട്ടികയിൽ ഇടംപിടിച്ചെന്ന് ബോധ്യപ്പെട്ടാൽ ഒഴിവാക്കാൻ ഗ്രാമസഭ/വാർഡ് സഭകൾക്ക് അധികാരമുണ്ട്. ഗ്രാമസഭകൾ അംഗീകരിച്ച പട്ടികകൾക്ക് പഞ്ചായത്ത്/നഗരസഭാ ഭരണസമിതികൾ ഓഗസ്റ്റ് 10നകം അംഗീകാരം നൽകും. ഇങ്ങനെ എല്ലാ പ്രക്രിയയും പൂർത്തിയാക്കി ഓഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാ ജീവനക്കാരും ജനപ്രതിനിധികളും ഊർജസ്വലമായി ഇടപെടണമെന്ന് മന്ത്രി നിർദേശിച്ചു.

ജൂൺ 10ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയിൽ 5,14,381 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യഘട്ട അപ്പീലിന്റെ ഭാഗമായി 46,377 പേർ കൂടി പട്ടികയിൽ ചേർക്കപ്പെട്ടു. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 5,60,758ആയി വർധിച്ചു. ഈ പട്ടികയിലുള്ള അടുത്ത ഘട്ടം അപ്പീൽ സമർപ്പണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.