ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

post


തിരുവനന്തപുരം: ആക്കുളം കായലിന്‍റെ പുനരുജ്ജീവനത്തിനയി  96 കോടിയുടെ പ്രവർത്തനങ്ങള്‍ക്ക് മന്ത്രിസഭായോഗത്തില്‍ അംഗീകാരം. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണര്‍വ്വേകുന്നതാണ് ഈ തീരുമാനം. സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീര്‍ത്തട പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയത്. കായല്‍ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്‍റെ വീണ്ടെടുപ്പ് എന്നിങ്ങനെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തതിരിക്കുന്നത്. ഇതിനായി 185.23 കോടി രൂപ അനുവദിച്ചു. ഇതില്‍ 96 കോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയത്.


2 വര്‍ഷത്തെ കാലാവധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 15 വര്‍ഷത്തേക്ക് പരിപാലന ചുമതല കൂടി ഏല്‍പിച്ചു കൊണ്ടാണ് കരാര്‍ നല്‍കിയിട്ടുള്ളത്. കായലിലെ ഫ്ളോട്ടിംഗ് മാലിന്യം നീക്കം ചെയ്യല്‍, ഡ്രഡ്ജിംഗ്, കുളവാഴ നീക്കല്‍, കായലിന്‍റെയും തോടുകളുടെയും ജലശുദ്ധീകരണ പ്രക്രിയകള്‍, എന്‍ട്രന്‍സ് പ്ലാസ, ഫുഡ് കോര്‍ട്ട്, റെയില്‍ ഷെല്‍ട്ടര്‍ വെറ്റ് ലാന്‍റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഇരിപ്പിടം, ഓപ്പണ്‍ ജിം, ബയോ ഫെന്‍സിംഗ്, ടോയ് ലറ്റ്, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. കൂടാതെ ഇവിടെ ബോട്ടിങ്, സാഹസിക വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ വികസനമാണ് ലക്ഷ്യമിടുന്നത്.