പരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം മന്ത്രി

post


വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോ മീറ്റർ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന ബഹു. സുപ്രീംകോടതി ഉത്തരവിൽ ജനവാസ മേഖലകൾ ഒഴിവാക്കിക്കിട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തിലാണ് ഈ കാര്യങ്ങൾ ആവശ്യപ്പെട്ടത്.


കേരളത്തിന്റെ ആകെ വിസ്തൃതിയിൽ 29 ശതമാനത്തിലധികം വനമാണ്. നിരവധി നദികൾ, തടാകങ്ങൾ, കായലുകൾ, നെൽവയലുകൾ, തണ്ണീർതടങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. ആകെ വിസ്തൃതിയുടെ 48 ശതമാനം വരെ പശ്ചിമഘട്ട മലനിരകളാണെന്നും കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാൽ കേരളത്തിൽ ജനവാസത്തിന് യോജിച്ച ഭൂവിസ്തൃതി കുറവാണ്. കേരളത്തിന്റെ ജനസംഖ്യയും വർദ്ധിച്ച ജനസാന്ദ്രതയും സംബന്ധിച്ചും കത്തിൽ പറയുന്നു. ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.


സുപ്രീംകോടതി മുമ്പാകെയുള്ള ഗോദവർമ്മൻ തിരുമുൽപ്പാട് കേസിൽ നിരന്തരം വിവിധ ഉത്തരവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഈ വിഷയത്തിൽ വ്യക്തമായ വ്യവസ്ഥകൾ അടങ്ങുന്ന നിയമനിർമ്മാണം നടത്തുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കി പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്ന രീതി പാടില്ലെന്നും ഓരോ സംസ്ഥാനത്തിനും സാഹചര്യങ്ങൾ പരിഗണിച്ച് മേഖല തീരുമാനിക്കണമെന്നും ജനവാസമേഖല ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള, ജനവാസമേഖലകൾ ഒഴിവാക്കി സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പൊതുതാൽപര്യം പരിഗണിച്ച് കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു.