താമസമില്ലാത്ത വീടുകള്‍ ടൂറിസ്റ്റ് ഹോം സ്‌റ്റേകളാക്കുന്നത് പരിഗണിക്കണം : മുഖ്യമന്ത്രി

post

തിരുവനന്തപുരം : സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോം സ്‌റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുന്നവര്‍ക്ക് ജീവനോപാധിക്കുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അവസരവും ചര്‍ച്ചയായി. പാര്‍ട്ട് ടൈം ജോലി നയമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ നമ്മുടെ മിക്ക വിദ്യാലയങ്ങളിലും പഠനം രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. എന്നാല്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ പഠന സമയമുള്ള ചില വിദ്യാലയങ്ങളുമുണ്ട്. അങ്ങനെയാകുമ്പോള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനൊപ്പം പാര്‍ട്ട് ടൈം ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും സാധിക്കും. പഠന സമയക്രമം ഈ വിധത്തിലാക്കുന്നത് സമൂഹം ചര്‍ച്ച ചെയ്യട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കണം. തദ്ദേശസ്ഥാപനങ്ങളിലെ ആയിരം പേര്‍ക്ക് അഞ്ച് തൊഴില്‍ എന്ന പുതിയ പദ്ധതി ഏപ്രില്‍ മുതല്‍ ആരംഭിക്കുകയാണ്. ഇതില്‍ ലൈഫ് പദ്ധതിയിലുള്ളവരെ ഉള്‍പ്പെടുത്തി തൊഴില്‍ നല്‍കാനാവും.

വിവിധ വകുപ്പുകള്‍ നേരത്തെ മുതല്‍ വീടുകള്‍ വച്ച് നല്‍കിയിരുന്നു. ഈ പദ്ധതികളെല്ലാം ഒന്നാക്കിയാണ് ലൈഫ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ കേന്ദ്ര സഹായവും പ്രയോജനപ്പെടുത്തി. വീട് നിര്‍മാണത്തില്‍ നാട് മുഴുവന്‍ ഭാഗമായി മാറണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം ഒരുമയും കൂടിച്ചേരലും നമ്മുടെ സമൂഹത്തില്‍ മുന്‍പുണ്ടായിരുന്നു. ഇടയ്‌ക്കെപ്പോഴോ അത് നഷ്ടപ്പെട്ടു. ലൈഫ് പദ്ധതിയില്‍ ഈ കൂട്ടായ്മ വീണ്ടും ഉണ്ടായി.

ലൈഫ് പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെടാതിരുന്ന അര്‍ഹരായവരെ ചേര്‍ത്ത് അടുത്ത ഘട്ടത്തില്‍ പുതിയ ലിസ്റ്റ് തയ്യാറാക്കും. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതിക്കായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എല്ലാവര്‍ക്കും വീട് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് ഗുണഭോക്താക്കളെ എല്ലാ രീതിയിലും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. കെട്ടിട സമുച്ചയത്തില്‍ വ്യത്യസ്ത ചുറ്റുപാടില്‍ കഴിഞ്ഞ കുടുംബങ്ങളാണ് കഴിയുക. അവര്‍ വിപുലമായ ഒരു കുടുംബമായി മാറണം. അവരില്‍ ഐക്യവും മൈത്രിയും ഉണ്ടാവുന്നതിന് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉണ്ടാവണം.

ലൈഫ് പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടം പൂര്‍ത്തിയായതോടെ രണ്ടു ലക്ഷം പേര്‍ക്കാണ് സ്വന്തം വീടായത്. മൂന്നാം ഘട്ടത്തില്‍ വീടും സ്ഥലവും സ്വന്തമായില്ലാത്തവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പുറമ്പോക്കുകളില്‍ കഴിയുന്നവരും പെടും. കെട്ടിട സമുച്ചയങ്ങളില്‍ ചിലതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ മൂന്നാം ഘട്ടം പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോണ്‍ ബ്രിട്ടാസായിരുന്നു പരിപാടിയുടെ അവതാരകന്‍.

പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് ശോഭാകുമാരി, ലൈഫ് പദ്ധതിയില്‍ ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയ കടയ്ക്കല്‍ അബ്ദുള്ള, നടനും സംവിധായകനുമായ മധുപാല്‍, പാര്‍പ്പിടനയ വിദഗ്ധന്‍ ഡോ. ജി. ഗോപിക്കുട്ടന്‍, സാമൂഹ്യ ശാസ്ത്രജ്ഞ എസ്. മീന, കോസ്റ്റ്‌ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി. ബി. സാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത ലൈഫ് ഗുണഭോക്താക്കളും സന്നിഹിതരായിരുന്നു.