ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശക്തമാക്കും

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്തെ ക്യാൻസർ സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, ഐക്കൺസ്, ഇംഹാൻസ്, ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിൽ പരസ്പര സഹകരണത്തോടെ ഗവേഷണം ശക്തമാക്കും. നിലവിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് ഒരു മാസത്തിനകം രൂപരേഖ തയ്യാറാക്കും. പൊതുജനാരോഗ്യ സംവിധാനത്തിന് ഗുണകരമാകും വിധം പ്രൊഫഷണലുകളുടെ വൈദഗ്ധ്യം മെച്ചപ്പടുത്തുക, മെഡിക്കൽ ഉപകരണങ്ങൾ ഇവിടെത്തന്നെ വികസിപ്പിച്ചെടുക്കുക, മരുന്നുകൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെയാണ് ഗവേഷണം ശക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സംസ്ഥാനം ഗവേഷണത്തിന് വളരെയേറെ പ്രധാന്യമാണ് നൽകുന്നത്. കോവിഡ് മഹാമാരി, പകർച്ചവ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ, കാൻസർ പോലെയുള്ള മാരക രോഗങ്ങൾ, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ പലതരം വെല്ലുവിളികൾ നേരിടുന്നുണ്ട്. പുതിയ രോഗങ്ങൾ വരുമ്പോൾ അത് ഫലപ്രദമായി നേരിടുന്നതിന് ഗവേഷണം അനിവാര്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷണം ശക്തമാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രധാന ക്ലിനിക്കൽ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഗവേഷണം ശക്തിപ്പെടുത്തിയാൽ മാത്രമേ ഇത്തരം വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കൂ. ഇതിനോടനുബന്ധമായി ഗവേഷണ പരിശീലനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.